
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയ നടപടിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. അമേരിക്കയിൽ നിന്ന് വലിയ തോതിൽ ഇറക്കുമതി ചെയ്യുന്ന പയറുവർഗങ്ങൾക്ക് 30 ശതമാനം തീരുവയാണ് ഇന്ത്യ ഏർപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന ഈ നീക്കം കേന്ദ്ര സർക്കാർ വലിയ പ്രചാരണം നൽകാതെ അതീവ രഹസ്യമായാണ് നടപ്പിലാക്കിയത്. നേരത്തെ ഏതാണ്ട് പൂജ്യം ശതമാനമായിരുന്ന നികുതിയാണ് ഒറ്റയടിക്ക് 30 ശതമാനത്തിലേക്ക് ഇന്ത്യ ഉയർത്തിയത്.
ഇന്ത്യയുടെ ഈ അപ്രതീക്ഷിത നീക്കം അമേരിക്കൻ കർഷകർക്കും കയറ്റുമതിക്കാർക്കും വലിയ പ്രഹരമായിരിക്കുകയാണ്. പയറുവർഗങ്ങളുടെ തീരുവ കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് അമേരിക്കൻ സെനറ്റർമാർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കത്തയച്ചതോടെയാണ് ഈ വിവരം പുറംലോകമറിഞ്ഞത്. നോർത്ത് ഡെക്കോട്ടയിലെ സെനറ്റർ കെവിൻ ക്രാമർ, മോണ്ടാനയിലെ സ്റ്റീവ് ഡെയിൻസ് എന്നിവരാണ് കത്തയച്ചത്. അമേരിക്കയിലെ പയറുവർഗ ഉൽപാദനത്തിന്റെ മുഖ്യകേന്ദ്രങ്ങളായ ഈ പ്രദേശങ്ങളിലെ ഉൽപ്പന്നങ്ങളുടെ പ്രധാന വിപണി ഇന്ത്യയാണ്.
ഇന്ത്യയുമായി പുതിയ വ്യാപാര കരാറുകൾ ഉറപ്പിക്കുന്നതിന് മുൻപ് ട്രംപ് ഈ വിഷയത്തിൽ ഇടപെടണമെന്നാണ് സെനറ്റർമാരുടെ ആവശ്യം. കടുത്ത മത്സരമുള്ള ഇന്ത്യൻ വിപണി അമേരിക്കയ്ക്ക് നഷ്ടമാകുമെന്ന ആശങ്കയും കത്തിൽ പങ്കുവെക്കുന്നുണ്ട്. ഇന്ത്യയുടെ കാർഷിക-ക്ഷീര വിപണി അമേരിക്കയ്ക്കായി പൂർണ്ണമായും തുറന്നു കൊടുക്കണമെന്ന ട്രംപിന്റെ നേരത്തെയുള്ള ആവശ്യത്തിന് മുന്നിൽ വഴങ്ങില്ലെന്ന ശക്തമായ സൂചനയാണ് ഇന്ത്യ ഈ നീക്കത്തിലൂടെ നൽകുന്നത്.
അമേരിക്കൻ ആവശ്യങ്ങൾ അംഗീകരിക്കുന്നത് ഇന്ത്യയിലെ കർഷകരെ പ്രതിസന്ധിയിലാക്കുമെന്നും വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നും മോദി സർക്കാർ വിലയിരുത്തുന്നു. അമേരിക്കൻ ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്ന കാര്യത്തിൽ ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ അനിശ്ചിതമായി നീളാൻ കാരണമെന്നും സൂചനയുണ്ട്. ചുരുക്കത്തിൽ, ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയത്തിന് ‘ഇന്ത്യ ഫസ്റ്റ്’ എന്ന നിലപാടിലൂടെയാണ് ഭാരതം മറുപടി നൽകുന്നത്.
The post തീരുവപ്പോര് മുറുകുന്നു: പയറുവർഗങ്ങൾക്ക് 30% നികുതി ഏർപ്പെടുത്തി ഇന്ത്യ; അമേരിക്കയ്ക്ക് കനത്ത തിരിച്ചടി appeared first on Express Kerala.



