കേരളത്തിലെ പ്രമുഖ സമുദായ സംഘടനകളായ എൻ.എസ്.എസും എസ്.എൻ.ഡി.പിയും തമ്മിലുള്ള ഐക്യനീക്കങ്ങൾ വീണ്ടും സജീവമാകുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കിയതോടെയാണ് ഈ നീക്കങ്ങൾക്ക് വേഗം കൈവന്നത്. വെള്ളാപ്പള്ളി ഔദ്യോഗികമായി ആവശ്യപ്പെടുകയാണെങ്കിൽ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് വിഷയം ചർച്ച ചെയ്യുമെന്നും തുടർന്ന് സമുദായ ഐക്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നുമാണ് സംഘടനയുടെ നിലപാട്.
ഐക്യനീക്കത്തെ സുകുമാരൻ നായർ അനുകൂലിച്ചത് എസ്.എൻ.ഡി.പിക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. വെള്ളാപ്പള്ളിയുടെ പ്രായത്തെ ബഹുമാനിക്കണമെന്നും രാഷ്ട്രീയക്കാർ അദ്ദേഹത്തെ വിമർശിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ഓർമ്മിപ്പിച്ചു. എന്നാൽ വെള്ളാപ്പള്ളിയുടെ എല്ലാ പ്രസ്താവനകളോടും സംഘടനയ്ക്ക് യോജിപ്പില്ല. പ്രത്യേകിച്ചും എൻ.എസ്.എസ് – എസ്.എൻ.ഡി.പി ഐക്യം തകർത്തത് യു.ഡി.എഫ് ആണെന്ന വെള്ളാപ്പള്ളിയുടെ നിലപാടിൽ സുകുമാരൻ നായർ പ്രതികരിക്കാൻ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.
Also Read: സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും; സ്ഥാനാർത്ഥി നിർണ്ണയ മാർഗരേഖ പുറത്തിറക്കിയേക്കും
ഈ ഐക്യനീക്കത്തിന് പിന്നിൽ സി.പി.എമ്മിന്റെ താല്പര്യങ്ങളുണ്ടെന്ന സൂചനകൾ നിലനിൽക്കുന്നതിനാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ വിഷയത്തിൽ അതീവ ജാഗ്രതയോടെയാണ് ഇടപെടുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.എസ്.എസ് ‘സമദൂരം’ തുടരുമെന്നും വർഗീയതയ്ക്ക് എതിരായ നിലപാടിൽ സംഘടന ഉറച്ചുനിൽക്കുമെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സമുദായ സംഘടനകൾ ഒന്നിക്കുന്നത് വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കാം.
The post കേരള രാഷ്ട്രീയത്തിൽ ചലനം; എൻ.എസ്.എസ് – എസ്.എൻ.ഡി.പി ഐക്യനീക്കം സജീവമാകുന്നു appeared first on Express Kerala.



