
ശബരിമലയിലെ സ്വർണ മോഷണക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഖില ഭാരത തന്ത്രി പ്രചാരക് സഭ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും കേസിൽ ഉന്നതരെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. മോഷണവുമായി ബന്ധപ്പെട്ട് വാജിവാഹനം തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും തന്ത്രി സഭ കോടതിയെ അറിയിച്ചു.
കേസിന് അന്തർ സംസ്ഥാന തലത്തിലും അന്താരാഷ്ട്ര തലത്തിലും ബന്ധമുണ്ടെന്നും അതിനാൽ അന്വേഷണം തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതുണ്ടെന്നും തന്ത്രി സഭ ചൂണ്ടിക്കാട്ടുന്നു. തന്ത്രിക്ക് വാജിവാഹനം കൈമാറിയതിൽ യാതൊരു അസ്വാഭാവികതയുമില്ലെന്നും സഭ വാദിക്കുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ഏജൻസി തന്നെ അന്വേഷണം ഏറ്റെടുക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
Also Read: ‘വിദ്വേഷ പ്രസംഗങ്ങൾ വരും തലമുറകളോട് ചെയ്യുന്ന ക്രൂരത’; വി.ഡി സതീശൻ
അതേസമയം, ശബരിമല സ്വർണ മോഷണക്കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ പുരോഗതി വ്യക്തമാക്കുന്ന ഇടക്കാല റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. ശ്രീകോവിലിലെ കട്ടിളപ്പാളിയിൽ നിന്നും ദ്വാരപാലക ശില്പങ്ങളിൽ നിന്നും ശേഖരിച്ച സ്വർണ്ണ സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലവും ഇതിനൊപ്പം കോടതിക്ക് കൈമാറും. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ കേസിൽ നിർണ്ണായകമാകും.
The post ശബരിമല സ്വർണ്ണക്കോള്ള! സിബിഐ അന്വേഷണം വേണമെന്ന് തന്ത്രിമാരുടെ സംഘടന; ഹർജി ഹൈക്കോടതിയിൽ appeared first on Express Kerala.



