
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വീകരിച്ച നിലപാടുകൾ പാർട്ടിയുടേതാണെന്നും വർഗീയതയെ എതിർക്കുന്ന കാര്യത്തിൽ കോൺഗ്രസിന് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. എല്ലാ മതവിഭാഗങ്ങളെയും സാമുദായിക സംഘടനകളെയും ഒരുമിച്ച് കൊണ്ടുപോകുന്ന ‘ഇൻക്ലൂസീവ്’ സമീപനമാണ് കോൺഗ്രസ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ഉമ്മൻചാണ്ടിയും താനും നേതൃത്വം നൽകിയ കാലത്തും സംഘടനകൾ വിമർശനം ഉന്നയിച്ചിട്ടുണ്ടെന്നും അതെല്ലാം ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നതാണ് പാർട്ടിയുടെ രീതിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സതീശനെതിരായ എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ വിമർശനങ്ങൾ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനാണെന്ന പ്രചാരണത്തെക്കുറിച്ച് സുകുമാരൻ നായരോട് തന്നെ ചോദിക്കണമെന്ന് ചെന്നിത്തല മറുപടി നൽകി. അദ്ദേഹവുമായി താൻ ഒമ്പത് വർഷത്തോളം പിണങ്ങി നിന്നപ്പോൾ ആരും ഇത്തരം ചോദ്യങ്ങൾ ചോദിച്ചിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൻ.എസ്.എസും എസ്.എൻ.ഡി.പിയും ഒരുമിച്ച് പോകുന്നത് നല്ലതാണെന്നും എൻ.എസ്.എസ്, എസ്.എൻ.ഡി.പി, സഭകൾ, മുസ്ലിം സംഘടനകൾ തുടങ്ങിയ എല്ലാവരെയും പാർട്ടി ഒരേപോലെ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റു സമുദായങ്ങളെ അനാവശ്യമായി അധിക്ഷേപിക്കാൻ സമുദായ നേതാക്കൾക്ക് അവകാശമില്ലെന്ന് കെ. മുരളീധരനും ഇതേ വിഷയത്തിൽ പ്രതികരിച്ചു. അത്തരം സാഹചര്യങ്ങളിൽ നേതാക്കൾ വിമർശിക്കപ്പെടുന്നത് സ്വാഭാവികമാണ്. വ്യക്തികളെ വിമർശിക്കുന്നത് സമുദായത്തെ വിമർശിക്കുന്നതിന് തുല്യമല്ലെന്നും കോൺഗ്രസ് നേതാക്കളെ ആര് വിമർശിച്ചാലും ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര് ശ്രമിച്ചാലും വരുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വോട്ട് കിട്ടാൻ പോകുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
The post സതീശൻ പറയുന്നത് പാർട്ടി നയം! സമുദായ നേതാക്കളുമായി ഞാനും പിണങ്ങിയിട്ടുണ്ട്; രമേശ് ചെന്നിത്തല appeared first on Express Kerala.



