
ചെന്നൈ: മധുരയിലെ എൽഐസി ഓഫീസിലുണ്ടായ തീപിടിത്തവും സീനിയർ ജനറൽ മാനേജരുടെ മരണവും ആസൂത്രിതമായ കൊലപാതകമെന്ന് പോലീസ്. അധികസമയം ജോലി ചെയ്യേണ്ടി വന്നതിലുള്ള പ്രകോപനമാണ് ജനറൽ മാനേജർ കല്യാണി നമ്പിയെ (56) കൊലപ്പെടുത്താൻ സഹപ്രവർത്തകനായ റാമിനെ പ്രേരിപ്പിച്ചത്. അപകടമെന്ന് കരുതിയ സംഭവത്തിൽ ഒരു മാസത്തിന് ശേഷമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.
കഴിഞ്ഞ ഡിസംബർ 17-ന് രാത്രിയാണ് മധുര റെയിൽവേ സ്റ്റേഷനു സമീപത്തെ എൽഐസി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തീപ്പിടിത്തമുണ്ടായത്. അപകടത്തിൽ സീനിയർ ജനറൽ മാനേജർ കല്യാണി നമ്പി മരിക്കുകയും സഹപ്രവർത്തകനായ റാമിന് ഗുരുതരമായി പൊള്ളലേക്കുകയും ചെയ്തിരുന്നു. ഇൻഷുറൻസ് ക്ലെയിം സംബന്ധിച്ച 40-ഓളം ഫയലുകൾ റാം ദീർഘകാലമായി തീർപ്പാക്കാതെ മാറ്റിവെച്ചിരുന്നു. ഏജന്റുമാരുടെ പരാതിയെത്തുടർന്ന് ഈ ഫയലുകൾ അടിയന്തരമായി തീർപ്പാക്കാൻ കല്യാണി നമ്പി നിർദ്ദേശിച്ചു. ഇതിനായി ദിവസവും കൂടുതൽ സമയം ഓഫീസിൽ ഇരിക്കേണ്ടി വന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഫയലുകൾ നശിപ്പിക്കാനായി പെട്രോളുമായി എത്തിയ റാം, കല്യാണി നമ്പിയെ അവരുടെ ചേംബറിലിട്ട് പൂട്ടി തീകൊളുത്തുകയായിരുന്നു.
Also Read: പത്തനാപുരത്ത് ക്ഷേത്രമുറ്റത്ത് ഭീകരാന്തരീക്ഷം; പോലീസ് ജീപ്പ് ഇടിച്ച് തകർത്തു, സിപിഒയ്ക്ക് പരിക്ക്
ഡിസംബർ 17-ന് രാത്രി മറ്റ് ജീവനക്കാർ പോയ സമയം നോക്കിയാണ് പ്രതിയായ റാം കൃത്യം നടത്തിയത്. കല്യാണിയുടെ ചേംബറിലെ ഫയലുകളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ഇയാൾ മുറി പുറത്തുനിന്ന് പൂട്ടുകയായിരുന്നു. ഇതോടെ മുറിക്കുള്ളിൽ കുടുങ്ങിപ്പോയ കല്യാണി പൊള്ളലേറ്റ് മരിച്ചു. ഫയലുകളിൽ പെട്രോൾ ഒഴിക്കുന്നതിനിടെ അബദ്ധത്തിൽ റാമിന്റെ ശരീരത്തിലും പെട്രോൾ വീണിരുന്നു. തീകൊളുത്തിയപ്പോൾ ഇയാൾക്കും ഗുരുതരമായി പൊള്ളലേറ്റതായി പോലീസ് കണ്ടെത്തി. ആദ്യം ഇതൊരു സാധാരണ തീപിടിത്തമാണെന്നാണ് പോലീസ് കരുതിയത്. എന്നാൽ, മുഖംമൂടി ധരിച്ച ഒരാൾ വന്ന് ആഭരണങ്ങൾ കവർന്ന ശേഷം തീകൊളുത്തിയതാണെന്ന് റാം മൊഴി നൽകിയതാണ് പോലീസിന് സംശയമുണ്ടാക്കിയത്. ശാസ്ത്രീയ അന്വേഷണത്തിൽ ഈ മൊഴി കള്ളമാണെന്ന് തെളിഞ്ഞു. ഫയലുകൾക്ക് തീകൊളുത്തുന്നതിനിടെ റാമിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. നിലവിൽ ചികിത്സയിലുള്ള ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
The post അധിക ജോലി ചെയ്യിപ്പിച്ചു; എൽഐസി ജനറൽ മാനേജരെ പെട്രോളൊഴിച്ച് കൊന്നത് സഹപ്രവർത്തകൻ appeared first on Express Kerala.



