
ബാഴ്സലോണ: വടക്ക് കിഴക്കൻ സ്പെയിനിലെ കാറ്റലോണിയ മേഖലയിലുണ്ടായ ട്രെയിൻ അപകടത്തിൽ ലോക്കോ പൈലറ്റ് കൊല്ലപ്പെട്ടു. റെയിൽവേ പാളത്തിലേക്ക് തകർന്നു വീണ മതിലിലേക്ക് ട്രെയിൻ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. 40 ഓളം യാത്രക്കാർക്ക് പരിക്കേറ്റു, ഇതിൽ പലരുടെയും നില ഗുരുതരമാണ്.
വടക്ക് കിഴക്കൻ സ്പെയിനിലെ കാറ്റലോണിയ മേഖലയിലാണ് അപകടമുണ്ടായത്. കാറ്റലോണിയ മേഖലയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് പാളത്തിന് സമീപത്തെ മതിൽ തകർന്നു വീഴുകയായിരുന്നു. ഇതേസമയം പാതയിലൂടെ വന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. 38 അഗ്നിശമന സേനാ യൂണിറ്റുകളും ഇരുപതിലേറെ ആംബുലൻസുകളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗെലിഡ നഗരത്തിന് സമീപമാണ് അപകടം നടന്നത്. അപകടത്തെത്തുടർന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ സർവീസുകൾ അധികൃതർ താത്കാലികമായി റദ്ദാക്കി. നിലവിൽ മതിലിന് അടിയിൽ ആരും കുടുങ്ങി കിടക്കുന്നില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്.
Also Read: അമേരിക്കയ്ക്ക് ഇനി ശനിദശയോ? ഇനി ലോകം കാണാനിരിക്കുന്നത് ചൈനയുടെ ‘വലിയ കളികൾ’…
മാഡ്രിഡിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 42 പേർ കൊല്ലപ്പെട്ട ദാരുണ സംഭവത്തിന് ദിവസങ്ങൾക്കുള്ളിലാണ് അടുത്ത അപകടം നടക്കുന്നത്. രാജ്യത്ത് ദേശീയ ദുഃഖാചരണം നിലനിൽക്കെ ഉണ്ടായ ഈ അപകടം സ്പെയിനിലെ റെയിൽവേ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സാധാരണ ട്രെയിൻ ഗതാഗതത്തിന് മതിയായ ഫണ്ട് അനുവദിക്കാത്തതാണ് ഇത്തരം വീഴ്ചകൾക്ക് കാരണമെന്ന ആക്ഷേപം ശക്തമാണ്.
The post സ്പെയിനിൽ വീണ്ടും ട്രെയിൻ അപകടം; പാളത്തിലേക്ക് മതിൽ ഇടിഞ്ഞുവീണു, ലോക്കോ പൈലറ്റിന് ദാരുണാന്ത്യം appeared first on Express Kerala.



