
പാർലമെന്റ് അംഗമെന്ന നിലയിൽ അടൂർ പ്രകാശിന് പോറ്റിയുമായി ഔദ്യോഗികമായ ബന്ധങ്ങൾ ഉണ്ടാകാമെന്നും എന്നാൽ അതിന്റെ പേരിൽ ദുരൂഹതകൾ ആരോപിക്കുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല. ചിത്രങ്ങൾ പുറത്തുവന്നു എന്നതുകൊണ്ട് മാത്രം ഒരാളെ പ്രതിക്കൂട്ടിൽ നിർത്താനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുപ്രവർത്തകർക്കൊപ്പം നിരവധി പേർ ഫോട്ടോ എടുക്കാറുണ്ടെന്നും, ഇത്തരം കാര്യങ്ങൾ എത്ര ഗൗരവത്തോടെയാണ് കാണേണ്ടതെന്ന് സുപ്രീം കോടതി പോലും നിരീക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണം തട്ടിയെടുത്തതാണ് ഇവിടുത്തെ പ്രധാന കേസെന്നും അതിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സോണിയ ഗാന്ധിയെ കാണാൻ നൂറുകണക്കിന് ആളുകൾ എത്താറുണ്ടെന്നും അതിന് അടൂർ പ്രകാശ് പാലമായി പ്രവർത്തിക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസം പുറത്തുവന്ന എൻഡിടിവി സർവ്വേ ഫലത്തെക്കുറിച്ചും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. ഒരു സർവേയുടെയും പിൻബലത്തിൽ പ്രവർത്തിക്കുന്നയാളല്ല താനെന്നും ജനപക്ഷത്തുനിന്നുള്ള പ്രവർത്തനങ്ങളാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ വസ്തുതകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
The post ‘പാർലമെന്റ് അംഗമെന്ന നിലയിൽ പോറ്റിയുമായി ബന്ധമുണ്ടാകാം’: അടൂർ പ്രകാശിനെ പിന്തുണച്ച് രമേശ് ചെന്നിത്തല appeared first on Express Kerala.



