
ശമ്പളപരിഷ്കരണ കുടിശിക അനുവദിക്കുന്നതിലെ കാലതാമസം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. കെജിഎംസിടിഎ സംസ്ഥാന സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 27-ന് സൂചന സമരം എന്ന നിലയിൽ ഒപി ബഹിഷ്‌കരണവും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവയ്ക്കലുമാണ് ആദ്യ ഘട്ടത്തിൽ തീരുമാനിച്ചിട്ടുള്ളത്.
ഫെബ്രുവരി മാസം മുതൽ സമരം കൂടുതൽ ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം. ഫെബ്രുവരി രണ്ട് മുതൽ അധ്യാപനവും ഒപി സേവനങ്ങളും അനിശ്ചിതകാലത്തേക്ക് ബഹിഷ്‌കരിക്കും. തുടർന്ന് ഫെബ്രുവരി ഒൻപതോടെ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റു ചികിത്സാ നടപടികളും പൂർണ്ണമായും നിർത്തിവെക്കും. കൂടാതെ, ഫെബ്രുവരി 11 മുതൽ സർവകലാശാലാ പരീക്ഷാ സംബന്ധമായ ജോലികളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Also Read: ഹരിപ്പാട് ക്ഷേത്രത്തിൽ കാണിക്കപ്പണം മോഷ്ടിച്ച ദേവസ്വം വാച്ചർ റിമാൻഡിൽ; പിടിയിലായത് കോൺഗ്രസ് നേതാവ്
സമരം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൊതുജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാത്ത രീതിയിലുള്ള ക്രമീകരണങ്ങൾ ഡോക്ടർമാർ ഉറപ്പുവരുത്തിയിട്ടുണ്ട്. ക്യാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, ഇൻപേഷ്യന്റ് ചികിത്സ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം പരിശോധന തുടങ്ങിയ അവശ്യ സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന ഈ സാഹചര്യത്തിൽ അധികൃതർ ചർച്ചകൾക്ക് തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.
The post ചികിത്സ മുടങ്ങുമോ? മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക് appeared first on Express Kerala.



