
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ സി.പി.എം സ്വാഗതം ചെയ്തു. അർഹമായ ഈ അംഗീകാരത്തിൽ വി.എസിന്റെ കുടുംബത്തിനൊപ്പം പാർട്ടിക്കും വലിയ സന്തോഷമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു. വി.എസും മെഗാസ്റ്റാർ മമ്മൂട്ടിയും ഉൾപ്പെടെ എട്ട് മലയാളികളാണ് ഇത്തവണ പത്മ പുരസ്കാര പട്ടികയിൽ ഇടംപിടിച്ചത്.
മുൻകാലങ്ങളിൽ സി.പി.എം നേതാക്കൾ പത്മ പുരസ്കാരങ്ങൾ നിരസിക്കുന്ന പതിവാണ് ഉണ്ടായിരുന്നത്. ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഹർകിഷൻ സിംഗ് സുർജിത്, ബുദ്ധദേബ് ഭട്ടാചാര്യ തുടങ്ങിയവർ പത്മ പുരസ്കാരങ്ങളും ജ്യോതി ബസു ഭാരതരത്നവും നിരസിച്ചത് ചരിത്രമാണ്. എന്നാൽ വി.എസ് ഇന്ന് നമ്മോടൊപ്പമില്ലാത്ത സാഹചര്യത്തിൽ, കുടുംബത്തിന്റെ താല്പര്യത്തെ മാനിച്ചുകൊണ്ടാണ് പാർട്ടി ഈ അംഗീകാരത്തെ സ്വാഗതം ചെയ്തിരിക്കുന്നത്. വ്യക്തിപരമായ നിലപാടുകൾ ഓരോ നേതാവിനും അനുസരിച്ച് മാറുമെന്നും കുടുംബത്തിന്റെ തീരുമാനത്തിൽ പാർട്ടിക്കും സന്തോഷമേയുള്ളൂവെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
Also Read: ശശി തരൂർ സിപിഎമ്മിലേക്കോ? ‘മുങ്ങുന്ന കപ്പലിൽ ആരെങ്കിലും കയറുമോ’ എന്ന് കെ. മുരളീധരൻ
പുരസ്കാരങ്ങൾ ലക്ഷ്യം വെച്ചല്ല വി.എസ് കേരളത്തിന്റെ ഓരോ തെരുവിലും ജനങ്ങൾക്കായി പോരാടിയതെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രതികരിച്ചു. ദശാബ്ദങ്ങൾ നീണ്ട ആ പൊതുപ്രവർത്തനത്തിന് രാജ്യം നൽകുന്ന അർഹമായ ആദരവാണിതെന്ന് അവർ വിശ്വസിക്കുന്നു. പത്മ പുരസ്കാരങ്ങൾ നിരസിക്കുന്ന പാർട്ടിയുടെ മുൻകാല നയങ്ങളെക്കുറിച്ച് ചർച്ചകൾ സജീവമാകുമ്പോഴും, വി.എസ് എന്ന വിപ്ലവകാരിക്ക് രാജ്യം നൽകിയ ഈ വലിയ ബഹുമതിയെ കേരളീയ സമൂഹം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
The post വി.എസിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ; അംഗീകാരത്തിൽ സന്തോഷമെന്ന് സി.പി.എം appeared first on Express Kerala.



