
തിരുവനന്തപുരം: ഇത്തവണത്തെ പത്മ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ കേരളത്തിൽ വാക്പോര് മുറുകുന്നു. പത്മഭൂഷൺ ലഭിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തിയപ്പോൾ, വിവാദങ്ങൾക്കില്ലെന്ന നിലപാടിലാണ് വെള്ളാപ്പള്ളി.
വി.എസ്. അച്യുതാനന്ദൻ, മമ്മൂട്ടി, വിമലാ മേനോൻ എന്നിവർക്ക് പുരസ്‌കാരം നൽകിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മുരളീധരൻ, വെള്ളാപ്പള്ളിയുടെ പേര് പരാമർശിക്കാതെ കടുത്ത പരിഹാസം ചൊരിഞ്ഞു. പത്മ പുരസ്‌കാരങ്ങൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും ഇത്തരം നീക്കങ്ങൾക്ക് പിന്നിലെ ദുരുദ്ദേശം ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. മറ്റ് പുരസ്‌കാരങ്ങളെക്കുറിച്ച് തനിക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തന്റെ പുരസ്‌കാരവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. “ആരാണ് പുരസ്‌കാരത്തിന് ശുപാർശ ചെയ്തതെന്ന് അറിയില്ല, ജനങ്ങളോട് നന്ദിയുണ്ട്. ഇപ്പോൾ കിട്ടിയ അംഗീകാരത്തിന് ഇരട്ടി മധുരമാണ്,” അദ്ദേഹം പറഞ്ഞു. വിമർശിക്കുന്നവർ വിമർശിക്കട്ടെ, താൻ ആഹ്ലാദിക്കാനോ ദുഖിക്കാനോ ഇല്ലെന്നും പുരസ്‌കാരം ശ്രീനാരായണ ഗുരുവിന് സമർപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടിയും താനും ഒരേ മാസത്തിൽ ജനിച്ചവരാണെന്ന കൗതുകവും അദ്ദേഹം പങ്കുവെച്ചു. എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിൽ താൻ വിള്ളലുണ്ടാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ആ ദുരുദ്ദേശം ജനം തിരിച്ചറിയും; വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകിയതിൽ കെ. മുരളീധരന്റെ കടുത്ത പരിഹാസം appeared first on Express Kerala.



