
ഉത്തർപ്രദേശിലെ ആഗ്രയിൽ പ്രണയപ്പകയെത്തുടർന്ന് യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ സഹപ്രവർത്തകനായ വിനയ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 23-നാണ് കേസിനാസ്പദമായ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് വിനയ് ഇവരെ സ്വന്തം ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെവെച്ചുണ്ടായ തർക്കത്തിനൊടുവിൽ കത്തി ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം ക്രൂരമായി വെട്ടിനുറുക്കി.
മൃതദേഹാവശിഷ്ടങ്ങൾ ചാക്കിലാക്കി സ്വന്തം സ്കൂട്ടറിൽ കടത്തിയ പ്രതി, യമുന പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് എറിയുകയായിരുന്നു. എന്നാൽ യുവതിയുടെ തല സമീപത്തെ ഓടയിലാണ് ഉപേക്ഷിച്ചത്. ജനുവരി 24-ന് പുലർച്ചെ പാർവതി വിഹാർ പ്രദേശത്തുനിന്ന് തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. യുവതിയുടെ തല കണ്ടെത്താനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Also Read: വെള്ളറടയിൽ മോഷണപരമ്പര; പലചരക്ക് കട കുത്തിത്തുറന്ന് ഒരു ലക്ഷത്തിന്റെ കവർച്ച
യുവതിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബത്തോടൊപ്പം പോലീസ് സ്റ്റേഷനിൽ പോയി പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എന്നാൽ നഗരത്തിലെ നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, യുവതിയുടെ സ്കൂട്ടറിൽ ചാക്കുമായി പോകുന്ന വിനയിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ക്രൂരമായ ഈ കൊലപാതകം ആഗ്ര നഗരത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.
The post പ്രണയപ്പക! യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിലെറിഞ്ഞു; കാമുകൻ അറസ്റ്റിൽ appeared first on Express Kerala.



