
തിരുവനന്തപുരം: വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ബിസ്മീർ എന്ന യുവാവ് മരിച്ച സംഭവത്തിൽ ഗവർണർക്ക് പരാതി നൽകി കുടുംബം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗവർണറുടെ ഇടപെടൽ വേണമെന്നാണ് മരിച്ച ബിസ്മീറിന്റെ ഭാര്യ ജാസ്മിൻ ആവശ്യപ്പെട്ടത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബം പരാതി നൽകിയിരുന്നു.
ബിസ്മീറിന് കൃത്യസമയത്ത് ആവശ്യമായ ചികിത്സ നൽകുന്നതിൽ ആശുപത്രി അധികൃതർ പരാജയപ്പെട്ടുവെന്നും ജീവനക്കാരിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ആംബുലന്‍സില്‍ കയറ്റുന്നതിനിടെ ബിസ്മീറിന് ബോധം പോയിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജനുവരി 19-നാണ് ശ്വാസതടസ്സത്തെത്തുടർന്ന് കൊല്ലംകോണം സ്വദേശിയായ ബിസ്മീറിനെ വിളപ്പിൽശാല ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേയാണ് ബിസ്മീർ മരണപ്പെട്ടത്. ആശുപത്രിയിൽ ബിസ്മീറിന് നേരിടേണ്ടി വന്ന അവഗണന വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
The post വിളപ്പിൽശാല ചികിത്സാ നിഷേധം; ഗവർണർക്കും പരാതി നൽകി ബിസ്മീറിന്റെ കുടുംബം appeared first on Express Kerala.



