കർണാടക: കർണാടകയിലെ വിജയപുര ജില്ലയിൽ വീണ്ടും ജ്വല്ലറി കവർച്ച. ഹലസങ്കി ഭീമാതിരയിലുള്ള ഭൂമിക ജ്വല്ലറിയിൽ ഇന്നലെ വൈകിട്ടാണ് തോക്കുചൂണ്ടി കവർച്ച നടന്നത്. ഹെൽമറ്റും മുഖംമൂടിയും ധരിച്ചെത്തിയ രണ്ടംഗ സംഘം 205 ഗ്രാം സ്വർണവും ഒരു കിലോ വെള്ളിയും കവർന്നു. കവർച്ച തടയാൻ ശ്രമിച്ച ജീവനക്കാരന് വെടിയേറ്റു.
ബൈക്കിലെത്തിയ സംഘം ജ്വല്ലറി ഉടമയുടെ അച്ഛനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ആഭരണങ്ങൾ കൈക്കലാക്കിയത്. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച അനിൽ എന്ന ജീവനക്കാരന് നേരെ മോഷ്ടാക്കൾ വെടിയുതിർത്തു. വെടിയുണ്ട ലക്ഷ്യം തെറ്റി അടുത്തുണ്ടായിരുന്ന ആത്മലിംഗ എന്ന ജീവനക്കാരന്റെ കാലിൽ കൊള്ളുകയായിരുന്നു. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read: ഗുരുഗ്രാമിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; എസ് യുവി ചെളിയിൽ താഴ്ന്നത് രക്ഷയായി, പ്രതി അറസ്റ്റിൽ
ചെറിയ ജ്വല്ലറിയായതിനാൽ ഇവിടെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നില്ല എന്നത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. കറുത്ത ജാക്കറ്റും ഹെൽമറ്റും ധരിച്ചതിനാൽ പ്രതികളെ തിരിച്ചറിയാൻ ഉടമയ്ക്കും സാധിച്ചിട്ടില്ല. മൈസൂരിനടുത്ത് ഹുൻസൂരിൽ മലയാളിയുടെ ജ്വല്ലറിയിൽ നിന്ന് എട്ട് കോടി രൂപയുടെ സ്വർണം കവർന്ന സംഭവത്തിന് തൊട്ടുപിന്നാലെയാണ് കർണാടകയിൽ വീണ്ടും ജ്വല്ലറി കവർച്ച നടക്കുന്നത്. വിജയപുര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post കർണാടകയിൽ ജ്വല്ലറി കവർച്ച; തോക്കുചൂണ്ടി സ്വർണവും വെള്ളിയും കവർന്നു, ദൃശ്യം പകർത്തിയ ജീവനക്കാരന് വെടിയേറ്റു appeared first on Express Kerala.



