
പാലക്കാട് ദേശീയപാത ഉപരോധിച്ച കേസിൽ വടകര എംപി ഷാഫി പറമ്പിലിന് കോടതി തടവ് ശിക്ഷ വിധിച്ചു. 2022-ൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. കോടതി പിരിയുന്നത് വരെ (വൈകുന്നേരം 5 മണി വരെ) തടവും 1,000 രൂപ പിഴയുമാണ് ഷാഫി പറമ്പിലിന് ലഭിച്ച ശിക്ഷ.
വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു അന്ന് പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫിയുടെ നേതൃത്വത്തിൽ ചന്ദ്രനഗറിൽ ദേശീയപാത ഉപരോധിച്ചത്. കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഷാഫിക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ന് കോടതിയിൽ ഹാജരായപ്പോഴാണ് ശിക്ഷ വിധിച്ചത്.
Also Read: “ഗോൾവാൾക്കർക്ക് മുന്നിൽ നട്ടെല്ല് വളച്ചത് വിനായക് ദാമോദർ സതീശൻ”; രൂക്ഷ പരിഹാസവുമായി വി. ശിവൻകുട്ടി
കേസിലെ ഒമ്പതാം പ്രതിയായ പി. സരിൻ നേരത്തെ കോടതിയിൽ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു. സംഭവസമയത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന സരിൻ പിന്നീട് പാർട്ടി വിട്ടിരുന്നു. നാൽപ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് അന്ന് കസബ പോലീസ് കേസെടുത്തിരുന്നത്.
The post ഷാഫി പറമ്പിൽ എംപിക്ക് തടവ് ശിക്ഷ! പാലക്കാട്ടെ ദേശീയപാത ഉപരോധക്കേസിൽ കോടതി നടപടി appeared first on Express Kerala.



