
തിരുവനന്തപുരം: വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സാ നിഷേധം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. രോഗിക്ക് ആവശ്യമായ പ്രാഥമിക ചികിത്സ ഏറ്റവും വേഗത്തിൽ നൽകിയിട്ടുണ്ടെന്നും ഗേറ്റ് തുറക്കാൻ വൈകിയെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ആശുപത്രി ഗേറ്റ് തുറന്നില്ല എന്നായിരുന്നു ആദ്യം പ്രചരിച്ച വാർത്തകൾ. എന്നാൽ രോഗിയെ എത്തിച്ച് രണ്ട് മിനിറ്റിനുള്ളിൽ തന്നെ അകത്ത് പ്രവേശിപ്പിക്കുകയും സാധ്യമായ ചികിത്സ നൽകുകയും ചെയ്തിട്ടുണ്ട്. പരാതി ലഭിച്ച ഉടൻ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പോലീസ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ ലഭ്യമായ പ്രാഥമിക റിപ്പോർട്ടിലെ കാര്യങ്ങളാണ് സഭയെ അറിയിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരൂ. വസ്തുതകൾ പരിശോധിക്കാതെ ആരോഗ്യ പ്രവർത്തകരെ നിരന്തരം അക്രമിക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. ഇത്തരം തെറ്റായ പ്രചാരണങ്ങൾ സേവന സന്നദ്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷം സഭയിൽ ആരോപിച്ചു. എന്നാൽ യു.ഡി.എഫ് കാലത്തെ ആരോഗ്യവകുപ്പിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു മന്ത്രി പ്രതിപക്ഷത്തിന് മറുപടി നൽകിയത്.
The post വിളപ്പിൽശാലയിൽ ചികിത്സാപ്പിഴവില്ലെന്ന് വീണ ജോർജ്; ‘ആരോഗ്യ കേരളം വെന്റിലേറ്ററിലെന്ന്’ പ്രതിപക്ഷം appeared first on Express Kerala.



