
പത്തനംതിട്ട: കേരളത്തെ നടുക്കിയ കോട്ടാങ്ങൽ ടിഞ്ചു മൈക്കിൾ കൊലക്കേസിൽ പത്തനംതിട്ട കോടതി ഇന്ന് വിധി പ്രസ്താവിക്കും. തടിക്കച്ചവടക്കാരനായ കോട്ടാങ്ങൽ സ്വദേശി നസീർ പ്രതിയായ കേസിൽ, ടിഞ്ചുവിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ. 2019 ഡിസംബർ 15-ന് നടന്ന സംഭവം ആത്മഹത്യയാണെന്നായിരുന്നു ലോക്കൽ പോലീസിന്റെ ആദ്യ നിഗമനം. എന്നാൽ ടിഞ്ചുവിന്റെ സുഹൃത്ത് നൽകിയ പരാതിയിൽ 2020 ഫെബ്രുവരിയിൽ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
ഭർത്താവുമായി പിരിഞ്ഞ് സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു ടിഞ്ചു. സുഹൃത്ത് വീട്ടിലില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറിയ പ്രതി, ടിഞ്ചുവിനെ കട്ടിലിൽ തലയിടിപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി വീടിന്റെ മേൽക്കൂരയിലെ ഇരുമ്പ് കൊളുത്തിൽ കെട്ടിത്തൂക്കി മരണം ഉറപ്പാക്കി. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ യുവതിയുടെ ശരീരത്തിൽ 53 മുറിവുകൾ കണ്ടെത്തിയത് പീഡനത്തിന്റെ ഭീകരത വ്യക്തമാക്കുന്നതായിരുന്നു.
Also Read: ജീപ്പിൽ എം.ഡി.എം.എ വില്പന; കാരക്കാപറമ്പ് സ്വദേശി പിടിയിൽ
സംഭവം നടന്ന് 20 മാസങ്ങൾക്ക് ശേഷം 2021 ഒക്ടോബറിലാണ് പ്രതി നസീറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ശാസ്ത്രീയമായ തെളിവുകളുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ കൊലപാതക കുറ്റം തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. നീണ്ട വിചാരണ പൂർത്തിയായ സാഹചര്യത്തിൽ കോടതിയുടെ വിധി എന്താകുമെന്ന ആകാംക്ഷയിലാണ് പ്രദേശവാസികളും ടിഞ്ചുവിന്റെ കുടുംബവും.
The post ടിഞ്ചു മൈക്കിൾ കൊലക്കേസ്: പത്തനംതിട്ട കോടതി ഇന്ന് വിധി പറയും appeared first on Express Kerala.



