
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ പോരാളികളിൽ ഒരാളായ യുവരാജ് സിങ് തന്റെ വിരമിക്കലിലേക്ക് നയിച്ച ഹൃദയഭേദകമായ സാഹചര്യങ്ങളെക്കുറിച്ച് മനസുതുറക്കുന്നു. ടെന്നീസ് താരം സാനിയ മിർസയുടെ യൂട്യൂബ് ചാനലായ ‘സെർവിങ് ഇറ്റ് അപ്പ് വിത്ത് സാനിയ’യിൽ നൽകിയ അഭിമുഖത്തിലാണ് താരം തന്റെ കരിയറിലെ ഇരുണ്ട അധ്യായങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. കരിയറിന്റെ അവസാന നാളുകളിൽ തനിക്ക് അർഹമായ പിന്തുണയോ ബഹുമാനമോ ലഭിച്ചില്ലെന്നും, കളിക്കുന്നത് പോലും ഒരു ഭാരമായി തോന്നിത്തുടങ്ങിയ ഘട്ടത്തിലാണ് പാഡഴിക്കാൻ തീരുമാനിച്ചതെന്നും യുവി വികാരാധീനനായി പറഞ്ഞു.
2011-ലെ ലോകകപ്പ് വിജയത്തിന്റെ ശിൽപിയായിരുന്ന യുവരാജ്, തൊട്ടുപിന്നാലെ അർബുദമെന്ന വില്ലനെ പോരാടി തോൽപ്പിച്ചാണ് മൈതാനത്തേക്ക് തിരിച്ചെത്തിയത്. എന്നാൽ ആ തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല. 2012 മുതൽ 2017 വരെയുള്ള കാലയളവിൽ പലപ്പോഴും ടീമിന് അകത്തും പുറത്തുമായി തുടരേണ്ടി വന്നത് താരത്തെ മാനസികമായി തളർത്തി. താൻ ഏറെ സ്നേഹിച്ച കളി ആസ്വദിക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ, എന്തിനാണ് ഇത് തുടരുന്നത് എന്ന ചിന്ത തന്നെ വേട്ടയാടിയതായി താരം വ്യക്തമാക്കുന്നു.
Also Read: ഇത് ദുബെ ഷോ! ആറാമനായി വന്ന് ആറടിച്ച് തകർത്തു
2017-ൽ വെസ്റ്റിൻഡീസിനെതിരെ അവസാനമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞ യുവി, അർഹമായ ഒരു യാത്രയയപ്പ് പോലുമില്ലാതെയാണ് 2019-ൽ ക്രിക്കറ്റിനോട് വിടപറഞ്ഞത്. തനിക്ക് ലഭിക്കേണ്ടിയിരുന്ന പരിഗണനയോ ബഹുമാനമോ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന യുവിയുടെ തുറന്നുപറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
The post ക്രിക്കറ്റ് ഒരു ഭാരമായി തോന്നി, ബഹുമാനം ലഭിച്ചില്ല; വിരമിക്കലിന് പിന്നിലെ വേദന തുറന്നുപറഞ്ഞ് യുവരാജ് സിങ്! appeared first on Express Kerala.



