
സംസ്ഥാന ബജറ്റിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പരിഗണന നൽകിക്കൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിരവധി പ്രഖ്യാപനങ്ങൾ നടത്തി. തദ്ദേശ സ്ഥാപനങ്ങളിലെ മെമ്പർമാരുടെയും കൗൺസിലർമാരുടെയും ഓണറേറിയം വർദ്ധിപ്പിച്ചു. ഇത് ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ മുൻ ജനപ്രതിനിധികൾക്കായി പുതിയ ക്ഷേമനിധി ഏർപ്പെടുത്തും. ഇതിനായി 2026-27 വർഷത്തേക്ക് 250 കോടി രൂപ സമാഹരിക്കും. നിലവിലെ അംഗങ്ങൾക്കും ഈ ക്ഷേമനിധിയിൽ പങ്കാളികളാകാം.
തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി വിപുലമായ സാമ്പത്തിക ക്രമീകരണങ്ങളാണ് ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഖരമാലിന്യ സംസ്‌കരണത്തിനായി നഗരസഭകൾക്ക് 160 കോടി രൂപ അനുവദിച്ചു. വലിയ വികസന പദ്ധതികൾ നടപ്പിലാക്കാൻ മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും മുനിസിപ്പൽ ബോണ്ടുകൾ പുറത്തിറക്കി പണം കണ്ടെത്താം. ഇതിനുപുറമെ, തദ്ദേശ സ്ഥാപനങ്ങൾക്ക് വായ്പ ലഭ്യമാക്കാൻ ‘ലോക്കൽ ബോർഡ് ഓഫ് ഫിനാൻസ്’ രൂപീകരിക്കും. 2026-27 വർഷത്തെ പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനം തുക (10,189 കോടി രൂപ) തദ്ദേശ ഭരണ വികസനത്തിനായി മാറ്റി വെച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് മന്ത്രി ഈ പദ്ധതികൾ അവതരിപ്പിച്ചത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവർന്നെടുക്കുകയാണെന്നും കേരളത്തെ ശ്വാസംമുട്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഈ അവഗണനകൾക്കിടയിലും ജനകീയാസൂത്രണത്തിന്റെയും പ്രാദേശിക സർക്കാരുകളുടെയും കരുത്ത് വർദ്ധിപ്പിക്കുന്നതിനാണ് ഈ ബജറ്റ് മുൻഗണന നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
The post തദ്ദേശ സ്ഥാപനങ്ങൾക്ക് വമ്പൻ പ്രഖ്യാപനങ്ങൾ! ജനപ്രതിനിധികളുടെ ഓണറേറിയം കൂട്ടി, മുൻ അംഗങ്ങൾക്ക് ക്ഷേമനിധി appeared first on Express Kerala.



