
രാജ്യത്തെ വയോജനങ്ങളുടെ സംരക്ഷണത്തിൽ വിപ്ലവകരമായ ചുവടുവെപ്പുമായി ഇന്ത്യയിലാദ്യമായി ഒരു പ്രത്യേക ‘വയോജന ബജറ്റ്’ അവതരിപ്പിച്ച് കേരളം ചരിത്രം കുറിച്ചിരിക്കുകയാണ്. സംസ്ഥാന ജനസംഖ്യയുടെ വലിയൊരു വിഭാഗം മുതിർന്ന പൗരന്മാരാണെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഈ മാതൃകാപരമായ പ്രഖ്യാപനം നടത്തിയത്.
വയോജനങ്ങളുടെ പ്രശ്നങ്ങളെ ഗൗരവത്തോടെ കാണുന്ന സർക്കാർ, അവർക്കായി റിട്ടയർമെന്റ് ഹോമുകൾ സജ്ജമാക്കുന്നതിന് 30 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. മികച്ച ആരോഗ്യ സംവിധാനങ്ങളും കമ്മ്യൂണിറ്റി കിച്ചണും കളിസ്ഥലങ്ങളുമുള്ള ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കാൻ വ്യക്തികൾക്കും സംഘടനകൾക്കും സർക്കാർ സബ്‌സിഡി നൽകുകയും ചെയ്യും.
Also Read: അപകടചികിത്സയ്ക്ക് 5 ദിവസം സൗജന്യ സേവനം; മെഡിസെപ്പ് 2.0 ഫെബ്രുവരി ഒന്നു മുതൽ
വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന മുതിർന്നവർക്ക് തുണയാകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ സന്നദ്ധ വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കുന്ന പുതിയ പദ്ധതിയും ബജറ്റിലുണ്ട്. ചികിത്സയുൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾക്കായി ഏതു സമയത്തും വിളിക്കാവുന്ന പ്രത്യേക ഫോൺ നമ്പറുകൾ ഇതിനായി പരസ്യപ്പെടുത്തും. 62 ലക്ഷം പേർക്ക് മുടക്കമില്ലാതെ പ്രതിമാസം 2000 രൂപ ക്ഷേമപെൻഷൻ ഉറപ്പാക്കുന്നതിന് 14,500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഈ സർക്കാരിന്റെ കാലാവധി പൂർത്തിയാകുമ്പോൾ 54,000 കോടി രൂപ പെൻഷനായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനം സാധാരണക്കാരായ വയോജനങ്ങൾക്ക് നൽകുന്ന ഉറപ്പ് വളരെ വലുതാണ്. കേരളത്തെ ഒരു വയോജന സൗഹൃദ സംസ്ഥാനമായി മാറ്റാനുള്ള കൃത്യമായ റോഡ് മാപ്പാണ് ഈ ബജറ്റ് മുന്നോട്ടുവെക്കുന്നത്.
The post വയോജനങ്ങൾക്ക് മാത്രമായി പ്രത്യേക ബജറ്റ്; മുതിർന്നവർക്കായി കരുതലൊരുക്കി കേരളം appeared first on Express Kerala.



