
കണ്ണൂർ പിണറായിയിൽ ജ്യോത്സ്യനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം കോടതി വിധി. എരഞ്ഞോളി സ്വദേശി സി.കെ. റമീസ് കുറ്റക്കാരനാണെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. 2012 ഫെബ്രുവരിയിൽ നടന്ന കൊലപാതകത്തിൽ ശനിയാഴ്ച ശിക്ഷ വിധിക്കും.
പാറപ്രം സ്വദേശി കുഞ്ഞിരാമൻ ഗുരുക്കളെ കൊലപ്പെടുത്തിയ കേസിലാണ് എരഞ്ഞോളി സ്വദേശിയായ റമീസിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. 2012 ഫെബ്രുവരി 4-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. കുഞ്ഞിരാമൻ ഗുരുക്കളുടെ ജ്യോതിഷാലയത്തിൽ എത്തിയ പ്രതി, കരുതിയിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് അദ്ദേഹത്തെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ജ്യോതിഷ ആവശ്യങ്ങൾക്കായി റമീസ് നേരത്തെയും ഗുരുക്കളെ കാണാറുണ്ടായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്കായി പലതവണ പണം നൽകിയിരുന്നതായും ഇതിനെച്ചൊല്ലിയുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പോലീസ് കണ്ടെത്തൽ. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. കേസിൽ വാദം പൂർത്തിയായതോടെയാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
The post ജ്യോത്സ്യനെ കൊലപ്പെടുത്തിയ കേസ്; പ്രതി സി.കെ. റമീസ് കുറ്റക്കാരൻ appeared first on Express Kerala.



