
അന്താരാഷ്ട്ര ക്രിക്കറ്റ് ആവേശം ഇരുകൈയും നീട്ടി സ്വീകരിക്കാൻ ഒരുങ്ങി അനന്തപുരി. ഇന്ത്യ-ന്യൂസിലാന്റ് ട്വന്റി-20 പരമ്പരയിലെ നിർണ്ണായക പോരാട്ടത്തിനായി ഇരു ടീമുകളും തിരുവനന്തപുരത്തെത്തി. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനായി എത്തിയ താരങ്ങളെ ആവേശ്വജ്ജ്വലമായ വരവേൽപ്പാണ് തലസ്ഥാനം നൽകിയത്.
പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ എത്തിയ താരങ്ങളെ കാണാൻ വിമാനത്താവളത്തിന് പുറത്ത് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരുന്നത്. മലയാളി താരം സഞ്ജു സാംസണെ കണ്ടതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം താരങ്ങളെ ഔദ്യോഗികമായി സ്വീകരിച്ചു.
Also Read: സമ്മർദ്ദം ഇനി ഒഴികഴിവല്ല; സഞ്ജു അവസരങ്ങൾ പാഴാക്കുന്നു; തുറന്നടിച്ച് യുസ്‌വേന്ദ്ര ചാഹൽ
സുരക്ഷാ കാരണങ്ങളാൽ കനത്ത പോലീസ് വലയത്തിലാണ് താരങ്ങളെ വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലാന്റ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ടീമുകൾ സഞ്ചരിക്കുന്ന പാതകളിലും ഹോട്ടൽ പരിസരത്തും കർശനമായ ഗതാഗത നിയന്ത്രണവും സുരക്ഷയും സിറ്റി പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും വെള്ളിയാഴ്ച ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. സഞ്ജുവിന്റെ തട്ടകത്തിൽ ഇന്ത്യയും കിവികളും നേർക്കുനേർ വരുമ്പോൾ സ്റ്റേഡിയം നിറഞ്ഞുകവിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
The post സഞ്ജുവിനെ വരവേറ്റ് തലസ്ഥാനം; ഇന്ത്യ-ന്യൂസിലാന്റ് ടീമുകൾക്ക് ആവേശോജ്ജ്വല സ്വീകരണം appeared first on Express Kerala.



