
ഇന്ത്യ അമേരിക്ക പ്രഖ്യാപിച്ച പുതിയ വ്യാപാര ചട്ടക്കൂടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെയും പങ്കാളിത്തത്തിന്റെയും തെളിവാണ് ഈ കരാറെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യക്തിപരമായ പ്രതിബദ്ധതയെ പ്രശംസിച്ച പ്രധാനമന്ത്രി, ഈ കരാർ ഇന്ത്യയിലെ കർഷകർ, സംരംഭകർ, സ്റ്റാർട്ടപ്പുകൾ, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകുമെന്നും ചൂണ്ടിക്കാട്ടി. സ്ഥിരതയുള്ള വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലൂടെ ആഗോള വളർച്ചയ്ക്ക് ഇത് വലിയ സംഭാവന നൽകും.
ഈ പുതിയ ചട്ടക്കൂട് പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 18 ശതമാനം പരസ്പര താരിഫ് നിരക്ക് ബാധകമാക്കും. ഇത് അയൽരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വലിയ മുൻതൂക്കം നൽകും. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ വസ്തുക്കൾ, രാസവസ്തുക്കൾ, എൻജിനീയറിങ് ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കാർക്ക് ഈ താരിഫ് ഇളവ് വലിയ ഗുണകരമാകും. ചെലവ് കുറയുന്നതിലൂടെ അന്താരാഷ്ട്ര വിപണിയിൽ മറ്റു രാജ്യങ്ങളോട് മികച്ച രീതിയിൽ മത്സരിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.
Also Read: ഇന്ത്യ-അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യമായി; ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നികുതി കുറച്ചു
താരിഫ് ഇളവുകൾക്ക് പുറമെ, രത്നങ്ങൾ, വജ്രങ്ങൾ, വിമാന ഭാഗങ്ങൾ, ജനറിക് മരുന്നുകൾ എന്നിവയുടെ തീരുവ ഒഴിവാക്കുന്നതിനും കരാർ വഴിതുറക്കുന്നു. വിമാനങ്ങൾക്കും അനുബന്ധ ഭാഗങ്ങൾക്കും താരിഫ് ഇളവ് ലഭിക്കുന്നതിനൊപ്പം ഓട്ടോമോട്ടീവ് മേഖലയ്ക്ക് പ്രത്യേക ക്വാട്ടയും അനുവദിച്ചിട്ടുണ്ട്. സ്ത്രീകൾക്കും യുവാക്കൾക്കും വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാങ്കേതിക പങ്കാളിത്തം വർധിപ്പിക്കാനും ഈ കരാർ സഹായിക്കുമെന്ന് എക്സിലെ കുറിപ്പിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
The post ഇന്ത്യ-അമേരിക്ക വ്യാപാര കരാർ! ചരിത്രപരമായ ചുവടുവെപ്പെന്ന് പ്രധാനമന്ത്രി appeared first on Express Kerala.




