പുതുക്കാട് – മുപ്ലിയം – ഇഞ്ചക്കുണ്ട് – കോടാലി റോഡ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കെ.കെ രാമചന്ദ്രൻ എം.എൽ.എ. പുതുക്കാട് മണ്ഡലത്തിലെ പ്രധാനപ്പെട്ട പാതയായ പുതുക്കാട്-മുപ്ലിയം-ഇഞ്ചക്കുണ്ട്-കോടാലി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി നടത്തിയ യോഗത്തിലാണ് എം എൽ എ തീരുമാനം അറിയിച്ചത്.
നിർമ്മാണ പ്രവൃത്തികൾ ഫെബ്രുവരി 13 മുതലാണ് ആരംഭിക്കുക. 73 കോടി രൂപ ചിലവിൽ 18.2 കിലോമീറ്റർ നീളത്തിലും ഒമ്പത് മീറ്റർ വീതിയിലുമാണ് റോഡ് പുനർനിർമ്മാണം നടത്തുക. പുതുക്കാട്- വരന്തരപ്പിള്ളി-മറ്റത്തൂർ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് കിഫ്ബി ധനസഹായത്തോടെ ഏറ്റവും ആധുനിക നിർമ്മാണ സാങ്കേതിക വിദ്യയായ എഫ് ഡി ആർ സാങ്കേതിക രീതിയിലാണ് പൂർത്തിയാക്കുന്നത്.
ഉപരിതലം ഇളക്കിമാറ്റി അതേ വസ്തുക്കൾ ഉപയോഗിച്ച് റോഡുകൾ പുനർനിർമിക്കുന്ന പരിസ്ഥിതി സൗഹൃദ നിർമാണ രീതിയാണ് ഫുൾ ഡെപ്ത് റിക്ലമേഷൻ. നിർമാണവസ്തുക്കൾ തീരെ കുറവായതിനാൽ പ്രകൃതിചൂഷണം വലിയതോതിൽ കുറക്കാനും നിർമ്മാണം വേഗത്തിൽ തീർക്കുന്നതിനോടൊപ്പം ചെലവ് കുറക്കാനും സാധിക്കും. അറ്റകുറ്റപണി കുറവെന്ന നേട്ടവും ഈ സാങ്കേതികവിദ്യക്കുണ്ട്.
കൽവർട്ടുകൾ, ഡ്രെയിനേജ് സംവിധാനം, കെ.എസ്.ഇ.ബി, കെ. ഡബ്ല്യൂ. എ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് എന്നിവയാണ് മറ്റു പ്രധാനപെട്ട പ്രവൃത്തികൾ. സ്ഥലം ഏറ്റെടുക്കുന്ന ഭാഗത്തെ മതിലുകൾ ഉൾപ്പടെയുള്ളവ പുനർനിർമ്മിക്കുന്നതിനായി ഏഴു കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. നിർമ്മാണ പ്രവൃത്തിയുടെ മേൽനോട്ടത്തിനായി മൂന്ന് പഞ്ചായത്തിലും മോണിറ്ററിംഗ് കമ്മിറ്റിയും യോഗത്തിൽ രൂപീകരിച്ചു.

