ഗുരുവായൂർ:ചാർട്ടേഡ് അക്കൗണ്ടൻ്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ലോഡ്‌ജ് ഉടമയായ സ്ത്രീയിൽനിന്ന് 13.65 ലക്ഷം തട്ടിയ കേസിലെ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സിങ്കനെല്ലൂർ കണ്ണൻ നഗറിൽ താമസിക്കുന്ന നീലകണ്ഠൻ മൂസതി(56)നെയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജി അജയകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. ഗുരുവായൂർ പടിഞ്ഞാറേനടയിലെ സത്യാ ഇൻ ലോഡ്ജ് ഉടമയിൽനിന്നാണ് ഇയാൾ പണം തട്ടിയെടുത്തത്. ജിഎസ്‌ടി കണക്കുകൾ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്് 2024 ജൂലൈ ഒന്നുമുതൽ 2025 നവംബർ ഒന്നുവരെയുള്ള കാലയളവിലാണ് പണം കൈക്കലാക്കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിഞ്ഞതോടെ ഇയാൾ ഫോൺ നന്‌പറുകൾ മാറ്റി ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു. ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ കോയമ്പത്തൂർ ഭാഗത്തുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ടെമ്പിൾ പൊലീസ് സംഘം ചെന്നൈ, പേരാനെല്ലൂർ, കോയമ്പത്തൂർ, കോയമ്പേട്, ട്രിച്ചി എന്നിവിടങ്ങളിൽ ഒരാഴ്ച്‌ചയോളം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ് ചെയ്‌തത്. ബികോം ബിരുദധാരിയായ പ്രതി ചാർട്ടേർഡ് അക്കൗണ്ടന്റെന്ന വ്യാജേന ലക്ഷ്വറി ഹോട്ടലുകളിൽ റൂമെടുത്ത് താമസിച്ചാണ് തട്ടിപ്പുനടത്തിവന്നത്. ഇയാൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി സമാനരീതിയിലുള്ള നിരവധി കേസുകൾ ഉണ്ട്. അന്വേഷണ സംഘത്തിൽ എഎസ്ഐമാരായ എ എസ് വിനയൻ, കെ കെ ജയചന്ദ്രൻ, സിപിഒമാരായ വി എൽ സതീഷ് കുമാർ, ഗഗേഷ് അമ്പലപറമ്പിൽ എന്നിവരും ഉണ്ടായി.

