
കണ്ണൂർ: ഭീകരവാദ ബന്ധം ആരോപിച്ച് കണ്ണൂർ സ്വദേശിയായ 77-കാരിയിൽ നിന്ന് 1.58 കോടി രൂപ തട്ടിയെടുത്തു. കണ്ണൂർ സ്വദേശി മീര സോമസുന്ദരമാണ് വൻ സാമ്പത്തിക തട്ടിപ്പിന് ഇരയായത്. സി.ബി.ഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന വാട്സ്ആപ്പ് വഴി ബന്ധപ്പെട്ട തട്ടിപ്പുകാർ, മീരയുടെ ആധാർ കാർഡ് പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കണ്ടെത്തിയെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. ഭീകരവാദികൾക്ക് പണം കൈമാറിയോ എന്ന് പരിശോധിക്കണമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയ സംഘം, അക്കൗണ്ടിലുള്ള പണം മുഴുവൻ പരിശോധനയ്ക്കായി റിസർവ് ബാങ്കിന് നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ജനുവരി മുതൽ പല ഘട്ടങ്ങളിലായി 1.58 കോടി രൂപ ഇവർ കൈമാറി. ബാക്കിയുള്ള 50 ലക്ഷം രൂപ കൂടി നൽകാനായി സ്വർണം വിറ്റ് പണം ബാങ്കിൽ നിക്ഷേപിക്കാൻ എത്തിയപ്പോഴാണ് സംഭവം ബാങ്കിന്റെ ശ്രദ്ധയിൽ പെടുന്നത്. തുടർച്ചയായി വലിയ തുകകൾ സംശയാസ്പദമായ അക്കൗണ്ടുകളിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നിലവിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post ഭീകരവാദ ബന്ധം ആരോപിച്ച് തട്ടിപ്പ്; കണ്ണൂരിൽ വയോധികയ്ക്ക് നഷ്ടമായത് 1.58 കോടി appeared first on Express Kerala.


