
ഭൂമിക്ക് വൻ നാശമുണ്ടാക്കാൻ ശേഷിയുള്ള ആയിരക്കണക്കിന് ‘സിറ്റി കില്ലർ’ ഛിന്നഗ്രഹങ്ങൾ ബഹിരാകാശത്ത് നിഗൂഢമായി ചുറ്റിക്കറങ്ങുന്നതായി നാസയുടെ മുന്നറിയിപ്പ്. ഫീനിക്സിൽ നടന്ന ശാസ്ത്ര സമ്മേളനത്തിലാണ് നാസയുടെ പ്ലാനറ്ററി ഡിഫൻസ് വിഭാഗം മേധാവി ഡോ. കെല്ലി ഫാസ്റ്റ് ഈ ഞെട്ടിക്കുന്ന വിവരം പങ്കുവെച്ചത്. കുറഞ്ഞത് 140 മീറ്റർ വ്യാസമുള്ള ഈ ഛിന്നഗ്രഹങ്ങൾ ഭൂമിയെ മൊത്തമായി തകർക്കില്ലെങ്കിലും, ഒരു വൻ നഗരത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ ശേഷിയുള്ളവയാണ്. ഒരു കിലോമീറ്ററിലധികം വലിപ്പമുള്ളവയെ എളുപ്പത്തിൽ കണ്ടെത്താമെങ്കിലും, ഇടത്തരം വലിപ്പമുള്ള ഇത്തരം ഛിന്നഗ്രഹങ്ങളിൽ 40 ശതമാനം മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
Also Read: ഇന്ത്യയിലും സോഷ്യൽ മീഡിയയിൽ പ്രായപരിധി വരുന്നു..? കമ്പനികളുമായി കേന്ദ്ര ചർച്ച തുടങ്ങി!
ഛിന്നഗ്രഹങ്ങളുടെ ഭീഷണി നേരിടാൻ നിലവിൽ സജ്ജമായ സംവിധാനങ്ങൾ ഇല്ലെന്നതാണ് മറ്റൊരു പ്രധാന വെല്ലുവിളി. 2022-ൽ ‘ഡാർട്ട്’ (DART) ദൗത്യത്തിലൂടെ ഡിമോർഫോസ് എന്ന ശിലയുടെ ഭ്രമണപഥം മാറ്റി നാസ ചരിത്രം കുറിച്ചിരുന്നു. എന്നാൽ, ഒരു അടിയന്തര സാഹചര്യം ഉണ്ടായാൽ പ്രയോഗിക്കാൻ സജ്ജമായ മറ്റൊരു ബഹിരാകാശ പേടകം നിലവിൽ കൈവശമില്ലെന്ന് ദൗത്യത്തിന് നേതൃത്വം നൽകിയ ഡോ. നാൻസി ചാബോട്ട് വെളിപ്പെടുത്തി. അപകടകാരികളായ വസ്തുക്കൾ ഭൂമിക്ക് നേരെ വരികയാണെങ്കിൽ അവയെ വഴിതിരിച്ചുവിടാനുള്ള ‘കൈനറ്റിക് ഇംപാക്റ്റർ’ സാങ്കേതികവിദ്യ പ്രായോഗികമാണെങ്കിലും പെട്ടെന്നൊരു ദൗത്യത്തിന് നാം സജ്ജമല്ലെന്നാണ് ഈ മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്.
സമീപകാലത്ത് 2024 വൈആര്4 (2024 YR4) എന്ന ഛിന്നഗ്രഹം ഭൂമിയിൽ ഇടിക്കാൻ 3.2 ശതമാനം സാധ്യതയുണ്ടെന്ന് കണ്ടെത്തിയത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. പിന്നീട് ഈ ഭീഷണി ഒഴിഞ്ഞുപോയെങ്കിലും, തിരിച്ചറിയപ്പെടാത്ത ആയിരക്കണക്കിന് ശിലകൾ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. 140 മീറ്ററിൽ കൂടുതൽ വലിപ്പമുള്ള വസ്തുക്കളെ കണ്ടെത്താൻ അമേരിക്കൻ കോൺഗ്രസ് നാസയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ‘നിയോ സർവേയർ’ (NEO Surveyor) എന്ന അത്യാധുനിക ബഹിരാകാശ ദൂരദർശിനി അടുത്ത വർഷം വിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രലോകം. ഇരുണ്ടതും പ്രകാശമുള്ളതുമായ ഛിന്നഗ്രഹങ്ങളെ കണ്ടെത്താൻ ഇതിലൂടെ സാധിക്കും.
ഭീഷണി നേരിടാൻ ന്യൂക്ലിയർ സ്ഫോടനം, ഐയൺ ബീം ഡിഫ്ലെക്ഷൻ, ഗ്രാവിറ്റി ട്രാക്ടർ തുടങ്ങിയ മാർഗങ്ങൾ ശാസ്ത്രജ്ഞർ ചർച്ച ചെയ്യുന്നുണ്ടെങ്കിലും, വരാനിരിക്കുന്ന അപകടങ്ങളെ മുൻകൂട്ടി കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനം. “അപകടകാരികളായ ഛിന്നഗ്രഹങ്ങൾ നമ്മെ കണ്ടെത്തുന്നതിന് മുൻപ് നാം അവയെ കണ്ടെത്തണം” എന്നാണ് ഡോ. കെല്ലി ഫാസ്റ്റ് അടിവരയിടുന്നത്. ബഹിരാകാശത്തെ ഈ കാണാമറയത്തെ ഭീഷണികളെ കൃത്യമായി നിരീക്ഷിക്കാൻ ആഗോളതലത്തിൽ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ ആവശ്യമാണെന്നും സമ്മേളനം വിലയിരുത്തി.
The post ഭൂമിക്ക് ഭീഷണിയായി ‘സിറ്റി കില്ലർ’ ഛിന്നഗ്രഹങ്ങൾ; നെഞ്ചിടിപ്പോടെ ലോകം, വെളിപ്പെടുത്തലുമായി നാസ! appeared first on Express Kerala.


