ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ് നടത്തി ചാലക്കുടി പരിയാരം സ്വദേശിയിൽ നിന്ന് 1,08,78,935/-(ഒരു കോടി എട്ട് ലക്ഷത്തി എഴുപത്തി എണ്ണായിരത്തി തൊളള്ളായിരത്തി മുപ്പത്തി അഞ്ച്) രൂപയും ഇരിങ്ങാലക്കുട കടുപ്പശേരി സ്വദേശിയിൽ നിന്ന് 49,64,430 രൂപയും തട്ടിയെടുത്തതിന് തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസ്സുകളിലെ പ്രതിയായ ഇടുക്കി രാജക്കാട് വലിയകണ്ടം കൊലംകുന്നേൽ അശ്വിൻ (24) തൃശ്ശൂർ റൂറൽ സൈബർ പോലീസ് ഇടുക്കിയിൽ നിന്നും അറസ്റ്റ് ചെയ്തത്.
ഓൺലൈൻ ട്രേഡിംഗ് ചെയ്യുന്ന BGC (Barrick Gold Capital) എന്ന ട്രേഡിംഗ് കമ്പനിയാണെന്ന് ഫേസ് ബുക്ക് മെസ്സഞ്ചർ, വാട്സ് ആപ്പ്, ടെലഗ്രാം എന്നീ സോഷ്യൽ മീഡിയകളിലൂടെ മെസ്സേജ് അയച്ച് വിശ്വസിപ്പിച്ച് ട്രേഡിംഗ് ചെയ്യുന്ന വാലറ്റ്, ചാലക്കുടി പരിയാരം സ്വദേശിയായ പരാതിക്കാരന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ട്രേഡിംഗ് ചെയ്യാനാണെന്ന വ്യാജേനയും Tax, Withdrawal Charge, Conversion Fee എന്നീ ഇനത്തിലുമാണെന്ന് തെറ്റിദ്ധരിപ്പിച്ചും തട്ടിപ്പ് നടത്താനുപയോഗിക്കുന്ന വിവിധ ബാങ്ക് അക്കൌണ്ടുകളിലേക്ക് 1,08,78,935/-(ഒരു കോടി എട്ട് ലക്ഷത്തി എഴുപത്തി എണ്ണായിരത്തി തൊളള്ളായിരത്തി മുപ്പത്തി അഞ്ച്) രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.
കടുപ്പശ്ശേരി സ്വദേശിയായ പരാതിക്കാരനെ ചഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് ചാറ്റുകൾ നടത്തി ട്രേഡിംഗ് നടത്തുന്നതിനായി വ്യാജ ലിങ്കുകൾ അയച്ചുകൊടുത്തും വിവധ ടെലഗ്രാം ഗ്രൂപ്പുകളിൽ ചേർത്തും ഷെയർ ട്രേഡിംഗേ നടത്തുന്നതിനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികൾ പരാതിക്കാരനെ കൊണ്ട് 11-04-2025 തിയ്യതി മുതൽ 13-07-2025 തിയ്യതി വരെയുള്ള കാലയളവുകളിലായി പല തവണകളായി 49,64,430/-(നാൽപത്തൊൻപത് ലക്ഷത്തി അറുപത്തിനാലായിരത്തി നാന്നൂറ്റി മുപ്പത്) രൂപയാണ് തട്ടിയെടുത്തത്.
ഈ കേസുകളുടെ അന്വേഷണത്തിൽ കേരളത്തിൽ നിന്നും കമ്മിഷണു വേണ്ടി ബാങ്ക് അക്കൗണ്ടുകൾ വിൽക്കുന്നവരെ പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ തട്ടിപ്പുകാർ നിരവധിയാളുകളെക്കൊണ്ട് പല ബാങ്കുകളിൽ നിന്നും ബാങ്ക് അക്കൗണ്ടുകൾ എടുപ്പിക്കുകയും ഈ അക്കൗണ്ടുകളുടെ എടിഎം കാർഡുകളും ചെക്ക് ബുക്കുകളും കമ്മിഷൻ നൽകി കൈക്കലാക്കുകയും
ഈ അക്കൗണ്ടുകൾ വഴി സൈബർ തട്ടിപ്പു നടത്തി ലഭിക്കുന്ന കോടികണക്കിന് പണം പിൻവലിക്കുന്നതായും കണ്ടെത്തിയിരുന്നു. തുടർന്ന് കൂടുതലായി നടത്തിയ അന്വേഷണത്തിൽ ഇന്ന് അറസ്റ്റിലായ അശ്വിൻ ഇയാളുടെ വിലാസത്തിലേക്ക് പ്രധാന പ്രതികളിൽ നിന്ന് 25 തവണ കൊറിയർ മുഖാന്തിരം തട്ടിപ്പ് നടത്തിയ പണം കൈമാറ്റം ചെയ്യുന്നതിനായി എടുത്തിട്ടുള്ള പലരുടെയും ബാങ്ക് അക്കൗണ്ടുകളും എടി എം കാർഡുകളും അയച്ച് വാങ്ങിയതായും ഇത് മറ്റ് പ്രതിക്ക് കൈമാറിയതായും കണ്ടെത്തിയിരുന്നു.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുജിത്ത് പി എസ്, എസ് ഐ മാരായ ആൽബി തോമസ് വർക്കി, ഗ്ലാഡിൻ, ജി എസ് ഐ ജസ്റ്റിൻ കെ വി, സി പി ഒ മാരായ ശ്രീനാഥ് ടി പി, ശ്രീയേഷ് സി എസ്, ആകാശ് യു, പവിത്രൻ സി, അജിത്ത് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.


