
ഇസ്രയേലും അമേരിക്കയും ആക്രമണം തുടർന്നാൽ ഇസ്രയേലിലെ തന്ത്രപ്രധാനമായ ഡിമോണ ആണവ ഗവേഷണ കേന്ദ്രം ലക്ഷ്യമിടുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാനിലെ പുതിയ ഭരണനേതൃത്വത്തെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇറാൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഐ.എസ്.എൻ.എ വാർത്താ ഏജൻസി ഇത് റിപ്പോർട്ട് ചെയ്തത്. ഇറാന്റെ പരമോന്നത നേതാവ് ഖമേരിയുടെ മകൻ മുജ്തബ അധികരമേറ്റെന്ന വാർത്തകൾക്കിടെയാണ് ഈ വാക്പോര് മുറുകുന്നത്.
ദക്ഷിണ ഇസ്രയേലിലെ നെഗേവ് മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഡിമോണ കേന്ദ്രം ഇസ്രയേലിന്റെ ഏറ്റവും വലിയ രഹസ്യ സങ്കേതങ്ങളിൽ ഒന്നാണ്. 1958-ൽ നിർമ്മാണം ആരംഭിച്ച ഈ കേന്ദ്രം ഔദ്യോഗികമായി ഒരു ഗവേഷണ കേന്ദ്രമായാണ് അറിയപ്പെടുന്നതെങ്കിലും, ഇസ്രയേലിന്റെ ആണവായുധ നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ജോർദാൻ, ഈജിപ്ത് അതിർത്തികളോട് ചേർന്നു കിടക്കുന്നതിനാൽ ഇവിടെയുണ്ടാകുന്ന ഏതൊരു ആക്രമണവും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും വൻ സുരക്ഷാ ഭീഷണിയും റേഡിയേഷൻ അപകടവും ഉണ്ടാക്കും.
Also Read: ഹോർമുസ് കടലിടുക്ക് അടച്ചു; ഇന്ധനം ലാഭിക്കാൻ ‘വർക്ക് ഫ്രം ഹോം’ നടപ്പിലാക്കാൻ പാകിസ്ഥാൻ
ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ സുരക്ഷാ വലയത്തിനുള്ളിലാണ് ഈ ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആരോ-2, ആരോ-3, ഡേവിഡ്സ് സ്ലിംഗ് തുടങ്ങിയ ആധുനിക പ്രതിരോധ സംവിധാനങ്ങൾക്കും ലേസർ അധിഷ്ഠിത അയൺ ബീം സാങ്കേതികവിദ്യയ്ക്കും പുറമെ ശക്തമായ സൈനിക കാവലും ഇവിടെയുണ്ട്. ഇസ്രയേൽ ആണവ നിരോധന ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടില്ലാത്തതിനാൽ അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസിക്ക് ഈ കേന്ദ്രം പരിശോധിക്കാൻ അനുവാദമില്ല എന്നതും ഈ സ്ഥലത്തിന്റെ രഹസ്യ സ്വഭാവം വർദ്ധിപ്പിക്കുന്നു.
ഡിമോണയെ ലക്ഷ്യമിടാൻ ഇറാന് മിസൈൽ ശേഷിയുണ്ടെങ്കിലും ഇസ്രയേലിന്റെ അത്യാധുനിക പ്രതിരോധ കവചങ്ങൾ ഭേദിക്കുക പ്രയാസമാണെന്നാണ് വിദഗ്ധ പക്ഷം. എന്നിരുന്നാലും, ഇരുരാജ്യങ്ങളും ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് പശ്ചിമേഷ്യയെ ഒരു സർവനാശത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ലോകരാഷ്ട്രങ്ങൾക്കുണ്ട്. ഇത്തരം തന്ത്രപ്രധാനമായ ഇടങ്ങൾ ആക്രമിക്കപ്പെടുന്നത് ദൂരവ്യാപകമായ പാരിസ്ഥിതിക-മനുഷ്യത്വ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
The post ഇസ്രയേലിന്റെ ആണവ കേന്ദ്രത്തിന് നേരെ ആക്രമണ ഭീഷണി മുഴക്കി ഇറാൻ; മേഖലയിൽ സർവനാശമെന്ന മുന്നറിയിപ്പ് appeared first on Express Kerala.




