
കേരളത്തിന്റെ പാരമ്പര്യത്തെയും സംസ്കാരത്തെയും തെറ്റായി ചിത്രീകരിക്കുന്ന ‘കേരള സ്റ്റോറി 2’ എന്ന സിനിമയ്ക്കെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. കുട്ടിക്കാനം മരിയൻ കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ജനങ്ങൾ ഈ ചിത്രം സ്വീകരിക്കുന്നില്ലെന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യർക്കിടയിൽ ഭിന്നതയുണ്ടാക്കാനും ചില വിഭാഗങ്ങളെ അപരവൽക്കരിക്കാനും മാധ്യമങ്ങളെയും സിനിമകളെയും ആയുധമാക്കുകയാണെന്നും ഇതിനായി വലിയ തോതിൽ പണം ചിലവാക്കുന്നത് രാജ്യത്തിന് ദോഷകരമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. സിനിമയിൽ കാണിക്കുന്നതല്ല കേരളത്തിന്റെ യഥാർത്ഥ സംസ്കാരമെന്ന് ഭൂരിഭാഗം ഇന്ത്യക്കാർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:ഗാന്ധിയും ഗുരുവും സത്യത്തിന്റെ വക്താക്കളെന്ന് രാഹുൽ ഗാന്ധി; ശതാബ്ദിയാഘോഷത്തിന് സമാപനം
രണ്ടുദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധി, കൊല്ലത്തെ ചടങ്ങുകൾക്ക് ശേഷമാണ് കുട്ടിക്കാനത്തെത്തിയത്. അവിടെ വെച്ച് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
The post സിനിമയല്ല കേരളത്തിന്റെ സംസ്കാരം! ‘കേരള സ്റ്റോറി 2’ ജനങ്ങൾ തള്ളി; രാഹുൽ ഗാന്ധി appeared first on Express Kerala.




