ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ള വ്യക്തിയും പതിനൊന്ന് ക്രിമിനൽ കേസുകളിലെ പ്രതിയുമായ കോമ്പാറ സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍ മിഥുനെ (27) കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ നൽകിയ ശുപാർശയിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ ഉത്തരവ് പ്രകാരം പ്രതിയെ ആറ് മാസക്കാലത്തേക്ക് ജയിലിലാക്കും.
ഇരിങ്ങാലക്കുട, കാട്ടൂർ, കോഴിക്കോട്, വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് കൊലപാതക ശ്രമക്കേസിലും, ആറ് അടിപിടിക്കേസിലും വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്കൂട്ടർ തീ വെച്ച് നശിപ്പിച്ച കേസിലും മനുഷ്യ ജീവന് അപകടം വരത്തക്ക് വിധം വാഹനമോടിച്ച കേസിലും അടക്കം പതിനൊന്ന് ക്രമിനൽ കേസുകളിലെ പ്രതിയാണ് മിഥുൻ.
കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ടി. ദിലീഷ്, ജിഎഎസ്ഐ ഷാബു, സിപിഒ മാരായ സവീഷ്, എം.എം. ഷാബു എന്നിവർ പ്രധാന പങ്കു വഹിച്ചു.


