തൃശൂർ:ഉരുകിയൊലിക്കുന്ന മീനച്ചൂടിനിടെ രാപകലോളം വൈദ്യുതി നിലച്ചത് നഗരവാസികളെ തീച്ചൂളയിലാക്കി. പാചകവാതക പ്രതിസന്ധി മൂലം ഇൻഡക്ഷൻ കുക്കറിനെ ആശ്രയിക്കുന്നവർ വലഞ്ഞു. ചൂടിനെ ചെറുക്കാൻ ഫാനോ എസിയോ ഇല്ലാതെ പലരും ദുരിതത്തിലായി. 66 കെവി സബ് സ്റ്റേഷനിൽ നിന്നുള്ള സപ്ലൈ ഇന്നലെ രാവിലെ 8 മുതൽ 2 വരെയും 110 കെവി സബ് സ്റ്റേഷനിൽ നിന്നുള്ള സപ്ലൈ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയും ആണ് സ്തംഭിച്ചത്. എന്നാൽ പലയിടങ്ങളിലും മുടങ്ങിയ വൈദ്യുതി തിരികെയെത്തിയത് രാത്രി ആറു മണിയോടെയാണ്.ആനുവൽ റിലേ ടെസ്‌റ്റിങ്, പിഇടി ടെസ്റ്റിങ്, ടവർ ഇൻസ്പെക്ഷൻ, മഴക്കാലപൂർവ അറ്റകുറ്റപ്പണി, ഫീഡർ ക്ലിയറൻസ് വർക്ക്, പവർ എക്വിപ്മെന്റ് ക്ലീനിങ് തുടങ്ങിയ ആനുവൽ മെയിന്റനൻസ് പ്രവൃത്തികൾക്കാണ് കെഎസ്ഇബി വിയ്യൂർ സബ് സ്റ്റേഷനിൽ നിന്ന് വൈദ്യുതി സപ്ലൈ നിർത്തിയത്.
ഇതോടെ കോർപറേഷൻ വൈദ്യുതി വിഭാഗത്തിനുള്ള സപ്ലൈ ലഭിക്കാതെ വന്നതോടെയാണ് നഗരവും പ്രതിസന്ധിയിലായത്. സപ്ലൈ ഇല്ലാതായ സമയത്ത് കോർപറേഷൻ വൈദ്യുതി വിഭാഗവും പൂരത്തിനും മഴക്കാലത്തിനും മുന്നോടിയായുള്ള അറ്റകുറ്റപ്പണികൾ ആരംഭിക്കുകയും ചെയ്തു. കൊടുംചൂടിൽ വലയുന്ന ദിനങ്ങളിൽ പകൽ മുഴുവനുമെടുത്ത് ഇത്തരം പ്രവൃത്തികൾ നടത്തേണ്ടതിനു പകരം പല ദിവസങ്ങളിലായി കുറച്ചു മണിക്കൂറുകൾ വീതമെടുത്തു നടത്തിയാൽ ജനത്തിനുള്ള ദുരിതം കുറയും.


