
കണ്ണൂർ: എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് സി.പി.ഐ.എം എന്തിന് പറയണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ വോട്ട് വേണ്ടെന്ന് ആരെങ്കിലും പറഞ്ഞോ എന്ന് അദ്ദേഹം ചോദിച്ചു. എസ്.ഡി.പി.ഐ അവരുടെ നിലപാട് വ്യക്തമാക്കിയാൽ മാത്രം സി.പി.ഐ.എം മറുപടി നൽകിയാൽ മതിയെന്നും, നിലവിൽ അവർ എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എസ്.ഡി.പി.ഐ വർഗീയ പാർട്ടിയാണോ എന്ന ചോദ്യത്തിൽ നിന്നും സംസ്ഥാന സെക്രട്ടറി ഒഴിഞ്ഞുമാറി. ഇക്കാര്യം വിശകലനം ചെയ്യേണ്ട വിഷയമാണെന്നും, വർഗീയ പാർട്ടികളെ സംബന്ധിച്ച് സി.പി.ഐ.എമ്മിന് കൃത്യമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.ഡി.പി.ഐ പിന്തുണയുടെ കാര്യത്തിൽ അവരുടെ നിലപാട് അറിഞ്ഞ ശേഷം മാത്രം പാർട്ടി നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: എഫ്.സി.ആർ.എയിൽ ബിജെപിയുടെ പൊയ്മുഖം അഴിഞ്ഞു വീണു! കോൺഗ്രസിനും ബിജെപിക്കുമെതിരെ ജോൺ ബ്രിട്ടാസ്
വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മൗനം പാലിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ അത് സത്യവാങ്മൂലത്തിൽ ഉണ്ടാകണമെന്നും സ്ഥലം വാങ്ങിയത് മുതൽ വലിയ തട്ടിപ്പാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, പയ്യന്നൂരിലെ വ്യാജ ഐ.ഡി കാർഡ് വിഷയത്തിൽ കെ.സി. വേണുഗോപാൽ ഉന്നയിച്ച ആരോപണങ്ങൾ അസംബന്ധമാണെന്നും, യൂത്ത് കോൺഗ്രസ് വ്യാജ രേഖകൾ ഉണ്ടാക്കുന്നത് മനസ്സിൽ വെച്ചാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
The post എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് എന്തിന് പറയണം? എം.വി. ഗോവിന്ദൻ appeared first on Express Kerala.




