ഡൽഹി: ഇപിഎഫ് വരിക്കാർക്ക് സാമ്പത്തിക അടിയന്തര ഘട്ടങ്ങളിൽ പണം പിൻവലിക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനായി ഇപിഎഫ്ഒ 3.0 (EPFO 3.0) സംവിധാനം കേന്ദ്ര സർക്കാർ അവതരിപ്പിച്ചു. ഒക്ടോബർ 13-ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയത്. തൊഴിലില്ലായ്മ, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി പണം പിൻവലിക്കുന്നതിലാണ് പ്രധാന പരിഷ്കാരങ്ങൾ.
പുതിയ മാറ്റങ്ങൾ ഇങ്ങനെ
ജോലി നഷ്ടപ്പെട്ടാൽ ഉടൻ പണം: പഴയ നിയമപ്രകാരം ജോലി നഷ്ടപ്പെട്ട് ഒരു മാസത്തിന് ശേഷമേ 75% തുക പിൻവലിക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ പുതിയ നിയമപ്രകാരം ജോലി നഷ്ടപ്പെട്ട ഉടൻ തന്നെ വരിക്കാർക്ക് തങ്ങളുടെ ഇപിഎഫ് ബാലൻസിന്റെ 75% പിൻവലിക്കാൻ അനുവാദമുണ്ട്. ബാക്കി തുക കൂടി ലഭിക്കാൻ 12 മാസം തുടർച്ചയായി തൊഴിലില്ലാതെ ഇരിക്കണം.
Also Read: ഗോൾഡ് ബോണ്ട്; 1 ലക്ഷം നിക്ഷേപം 4.82 ലക്ഷം ആയി
പെൻഷൻ പിൻവലിക്കാൻ കൂടുതൽ കാത്തിരിക്കണം: പെൻഷൻ തുക പിൻവലിക്കുന്ന കാര്യത്തിൽ നിയന്ത്രണം കടുപ്പിച്ചു. നേരത്തെ രണ്ട് മാസത്തെ തൊഴിൽ നഷ്ടത്തിന് ശേഷം പെൻഷൻ ഫണ്ട് പിൻവലിക്കാമായിരുന്നു. എന്നാൽ ഇനി മുതൽ 36 മാസം (3 വർഷം) തൊഴിലില്ലാതെ തുടർന്നാൽ മാത്രമേ പെൻഷൻ തുക പൂർണ്ണമായി പിൻവലിക്കാൻ അനുവദിക്കൂ.
സ്ഥാപനം പൂട്ടിയാൽ: ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനം പൂട്ടുകയോ ലോക്കൗട്ട് പ്രഖ്യാപിക്കുകയോ ചെയ്താൽ, മൊത്തം ഇപിഎഫ് തുകയുടെ 75% വരെ പിൻവലിക്കാൻ പുതിയ നിയമം അനുവദിക്കുന്നു. ബാക്കി 25% മിനിമം ബാലൻസായി അക്കൗണ്ടിൽ നിലനിർത്തണം.
പകർച്ചവ്യാധി അല്ലെങ്കിൽ മഹാമാരി: കോവിഡ് പോലുള്ള മഹാമാരികളുടെ സമയത്ത് പണം പിൻവലിക്കുന്നതിനുള്ള വ്യവസ്ഥകൾ ഏകീകരിച്ചു. മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും (Basic + DA) അല്ലെങ്കിൽ ഇപിഎഫ് ബാലൻസിന്റെ 75% എന്നിവയിൽ ഏതാണോ കുറവ് ആ തുക വരിക്കാർക്ക് ലഭിക്കും. ഇത് പ്രോസസ്സ് ചെയ്യുന്നതിനുള്ള നടപടികൾ കൂടുതൽ വേഗത്തിലാക്കി.
The post ജോലി പോയാൽ ഉടൻ കൈയ്യിൽ പണമെത്തും! പക്ഷേ പെൻഷൻ കിട്ടാൻ ഇനി 3 വർഷം കാത്തിരിക്കണം appeared first on Express Kerala.



