വാടാനപ്പള്ളി : അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി വിളിക്കാവുന്ന പോലീസിന്റെ അടിയന്തര പ്രതികരണ സംവിധാനമായ (ERSS) 112 എന്ന ഹെൽപ്‌ലൈൻ നമ്പറിലേക്ക് വിളിച്ച് വ്യാജ സഹായ അഭ്യർത്ഥന നടത്തിയ സംഭവത്തിൽ, തളിക്കുളം പത്താംകല്ല് സ്വദേശി പണിക്കവീട്ടിൽ ഷാഹിദ് (36) എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
അടിയന്തര പോലീസ് സഹായം ആവശ്യമുണ്ടെന്ന് ഇയാൾ അടിയന്തര പ്രതികരണ സംവിധാനത്തിന്റെ (ERSS) കൺട്രോൾ റൂമിലേക്ക് അറിയിക്കുകയും, ഈ വിവരം വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ നിന്നും തിരികെ വിളിച്ചപ്പോൾ ലഹരിക്ക് അടിമപ്പെട്ട നിലയിൽ സംസാരിച്ച ഇയാൾ, കൃത്യമായ വിവരങ്ങൾ നൽകാൻ തയ്യാറായില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷാഹിദ് മനപ്പൂർവ്വം പോലീസിനെ കബളിപ്പിക്കുന്നതിനായി വിളിച്ചതാണെന്ന് കണ്ടെത്തി. അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായമെത്തിക്കേണ്ട പോലീസ് സേനയെയും സംവിധാനങ്ങളെയും ദുരുപയോഗം ചെയ്തതിന് പ്രതിക്കെതിരെ കേസെടുക്കുകയും തുടർന്ന് വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ എസ് ഐ എ കെ ശ്രീജിത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ഷാഹിദ് വാടാനപ്പിള്ളി, വലപ്പാട്, തൃശ്ശൂർ ഈസ്റ്റ്, വാളയാർ പോലീസ് സ്റ്റേഷൻ പരിധികളിലായി 20 ½ കിലോ കഞ്ചാവ് വിൽപ്പനക്കായി കടത്തിക്കൊണ്ട് വന്ന കേസിലും, ആറ് അടിപിടിക്കേസുകളിലും, പോലീസുദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസ്സിലും, ലഹരി ഉപയോഗിച്ച് വാഹനമോടിച്ച കേസിലും, മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത കേസ്സിലും അടക്കം പതിനൊന്ന് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.



