മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും നീണ്ട ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത് കായിക ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ബിസിസിഐയുടെ നിർദ്ദേശപ്രകാരമാണ് സൂപ്പർ താരങ്ങൾ വിജയ് ഹസാരെ ട്രോഫി കളിക്കാനിറങ്ങിയത്. ഇരുവരും സെഞ്ച്വറികളുമായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചെങ്കിലും ആരാധകരെ അമ്പരപ്പിക്കുന്നത് ഇവർക്ക് ലഭിക്കുന്ന പ്രതിഫലത്തിലെ വലിയ വ്യത്യാസമാണ്.
പ്രതിഫല കണക്കുകൾ ഇങ്ങനെ
ഐപിഎല്ലിലൂടെ കോടികൾ വാരിക്കൂട്ടുന്ന ഈ താരങ്ങൾക്ക് വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് ലഭിക്കുന്നത് താരതമ്യേന വളരെ ചെറിയ തുകയാണ്. 40-ൽ കൂടുതൽ ലിസ്റ്റ് എ മത്സരങ്ങൾ കളിച്ച മുതിർന്ന താരങ്ങളുടെ ഗണത്തിലാണ് കോഹ്‌ലിയും രോഹിത്തും ഉൾപ്പെടുന്നത്. ഈ വിഭാഗത്തിലുള്ള താരങ്ങൾക്ക് ഒരു മത്സരത്തിന് 60,000 രൂപ മാത്രമാണ് ലഭിക്കുന്നത്.
Also Read: ഓസീസ് രാജാക്കന്മാർ! ഇന്ത്യയ്ക്ക് തിരിച്ചടി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ ആറാം സ്ഥാനത്തേക്ക് വീണു
ദേശീയ ടീമിന് വേണ്ടി ഒരു ഏകദിന മത്സരം കളിക്കുമ്പോൾ ബിസിസിഐ നൽകുന്ന 6 ലക്ഷം രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് പത്തിലൊന്ന് മാത്രമാണ്. ഐപിഎൽ പ്രതിഫലത്തിന്റെ ഏഴയലത്ത് പോലും ഈ തുക എത്തുന്നില്ലെങ്കിലും, ഏകദിന ക്രിക്കറ്റിൽ ഫോം നിലനിർത്താൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐയുടെ കർശന നിലപാടിന് വഴങ്ങിയാണ് താരങ്ങൾ മൈതാനത്തിറങ്ങിയത്. നിലവിൽ ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച ഇരുവരും ഏകദിനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
The post കോഹ്‌ലിക്കും രോഹിത്തിനും ഇത്രയും കുറഞ്ഞ ശമ്പളമോ? വിജയ് ഹസാരെ ട്രോഫിയിലെ വരുമാനം പുറത്ത്! appeared first on Express Kerala.



