ഇറ്റലിയിലെ അബ്രൂസോ പർവതനിരകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ചെറിയ ഗ്രാമമാണ് പഗ്ലിയാര ദേയ് മാർസി. ഒരിക്കൽ ആളുകൾ നിറഞ്ഞിരുന്ന ഈ ഗ്രാമം ഇന്ന് ശാന്തവും ശൂന്യവുമാണ്. മനുഷ്യരേക്കാൾ ഇവിടെ പൂച്ചകളെയാണ് കൂടുതൽ കാണുന്നത്. ഉപേക്ഷിക്കപ്പെട്ട വീടുകളുടെ ഉമ്മറപ്പടികളിലും പഴയ കല്ലുമതിലുകൾക്കുമുകളിൽ പൂച്ചകൾ വിശ്രമിക്കുന്നു. മനുഷ്യരുടെ ശബ്ദങ്ങൾ കാലംതോറും കുറഞ്ഞതിനാൽ, ഇന്ന് ഈ ഗ്രാമത്തിൽ ഏറ്റവും കേൾക്കുന്നത് പൂച്ചകളുടെ ശബ്ദമാണ്.
യുവാക്കൾ ജോലിയുടെയും സൗകര്യങ്ങളുടെയും പിന്നാലെ നഗരങ്ങളിലേക്ക് പോയതോടെ ഗ്രാമം തീർത്തും നിശബ്ദമായി. പുതിയ ജനനങ്ങളില്ലാത്തത്, വയോധികരുടെ എണ്ണം കൂടിയത് ഇവയെല്ലാം ഈ ഗ്രാമത്തിന്റെ ജീവനൊടുക്കി. ജനാലകളും വാതിലുകളും തുറന്നുവെങ്കിലും, വീടുകൾക്കുള്ളിൽ ആളുകളില്ല. ഇറ്റലി നേരിടുന്ന ജനസംഖ്യാ കുറവിന്റെ യാഥാർത്ഥ്യമാണ് ഈ ഗ്രാമം.
എന്നാൽ മാർച്ചിൽ ഈ നിശ്ശബ്ദത മാറി. ഏകദേശം മുപ്പത് വർഷങ്ങൾക്ക് ശേഷം, ഒരു കുഞ്ഞ് ഈ ഗ്രാമത്തിൽ ജനിച്ചു, ലാറ ബുസ്സി ട്രാബുക്കോ. ഇന്ന് ഒൻപത് മാസം പ്രായമുള്ള അവൾ ഗ്രാമത്തിന്റെ പുതിയ ജീവിതമാണ്. 20 പേരോളം മാത്രമുള്ള ഗ്രാമത്തിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ പ്രതീക്ഷയുടെ ശബ്ദമായി.
ലാറയുടെ മാമോദീസ നടന്ന ദിവസം ഗ്രാമത്തിലെ ചെറിയ പള്ളി നിറഞ്ഞു. വയോധികർ, അയൽക്കാരൻമാർ, വഴിയാത്രക്കാർ അങ്ങനെ ആ കൊച്ചു ഗ്രാമത്തിലുള്ള എല്ലാവരും എത്തി. ഒരിക്കൽ ശൂന്യമായിരുന്ന ബെഞ്ചുകൾ വീണ്ടും നിറഞ്ഞു. ഗ്രാമവാസികൾക്ക് ഇതൊരു ആഘോഷമാത്രമല്ല, പുതു തുടക്കത്തിന്റെ അടയാളം കൂടിയാണ്. “ഗ്രാമത്തെ അറിയാത്തവർ പോലും ലാറയെ കാണാൻ വരുന്നു,” അമ്മ സിൻസിയ ട്രാബുക്കോ പറയുന്നു.
എന്നാൽ ഇതിന് പിന്നാലെ ഉയരുന്ന വലിയ ചോദ്യം, എന്തുകൊണ്ടാണ് ഒരു കുഞ്ഞിന്റെ ജനനം ഇത്ര വലിയ വാർത്തയായത് എന്നാണ്? കാരണം മറ്റൊന്നുമല്ല ഇറ്റലിയിൽ ജനനം ശരാശരിയിലും താഴയായി കുറഞ്ഞു എന്നതാണ്. 2024-ൽ വെറും 369,944 ജനനങ്ങൾ മാത്രമേ ആ ഗ്രാമത്തിൽ ഉണ്ടായിരുന്നോള്ളൂ, അതാണ് ചരിത്രത്തിലെ ഏറ്റവും താഴ്ന്നത് നില. ഒരു സ്ത്രീക്ക് ശരാശരി 1.18 കുട്ടികൾ മാത്രം. 2025-ലെ കണക്കുകൾ ഇതിലും പ്രശ്നകരമാണെന്ന് സൂചന. അബ്രൂസോ മേഖലയിൽ 2025-ലെ ആദ്യ ഏഴ് മാസങ്ങളിൽ മാത്രം 10.2% ജനനം കുറവ്. അതേസമയം“നമുക്ക് തലമുറകൾ നഷ്ടമായി. മടങ്ങിവരുന്നവർ ഇല്ല. ലാറ പോലുള്ള കുട്ടികളാണ് പ്രതീക്ഷ.” ഗ്രാമത്തിന്റെ മേയർ ഗ്യൂസെപ്പിന പെറോസി പറയുന്നു.
ലാറയുടെ അമ്മ സിൻസിയ മുമ്പ് റോമിൽ സംഗീത അധ്യാപികയായിരുന്നു. നഗരത്തിലെ തിരക്കും ദൗർലഭ്യവുമായ ജീവിതം ഒഴിവാക്കാൻ അവൾ തന്റെ മുത്തച്ഛന്റെ ഗ്രാമത്തിലേക്ക് തിരിച്ചുവന്നു. പങ്കാളി പൗലോ ബുസ്സി നിർമ്മാണ ജോലിയിലാണ്. ഇറ്റാലിയൻ സർക്കാർ €1,000 ബേബി ബോണസ്സും പ്രതിമാസം €370 സഹായവും നൽകുന്നു. എന്നാൽ കുട്ടിയെ വളർത്താൻ അത് മാത്രം മതിയാകില്ലെന്ന് അവർ പറയുന്നു. ജോലിയും കുട്ടിപരിചരണവും ഒരുമിപ്പിക്കാൻ സൗകര്യങ്ങൾ കുറവാണ്. ഗ്രാമത്തിന് വർഷങ്ങളായി അധ്യാപകനുമില്ല.
ഈ കഥ ഒരു ഗ്രാമത്തിന്റെ മാത്രം കഥയല്ല മുഴുവൻ രാജ്യത്തെ ആശങ്കപ്പെടുത്തുന്ന യാഥാർത്ഥ്യം കൂടിയാണ് ഈ കൊച്ചു ഗ്രാമം . പ്രായം കൂടുന്ന സമൂഹം, കുറയുന്ന ജനനം, ശൂന്യമായി മാറുന്ന വീടുകൾ… എന്നിവ മാത്രം അവശേഷിച്ച ആ സ്ഥലത്ത് ഇപ്പോൾ ലാറയുടെ ചെറുചിരി മാത്രമാണ് അവരുടെ ഗ്രാമനിവാസികളുടെ ഏക ആശ്വാസവും പ്രതീക്ഷയും.
The post പൂച്ചകൾ കാവൽ നിൽക്കുന്ന വീടുകൾ, ശൂന്യമായ തെരുവുകൾ; ഒൻപത് മാസം പ്രായമുള്ള ലാറ എങ്ങനെ ഈ ഗ്രാമത്തിന്റെ രക്ഷകയായി? appeared first on Express Kerala.



