പുലിപ്പല്ല് കേസില്‍ റാപ്പർ വേടന് തിരിച്ചടി. പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു.കേസില്‍ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും.അനധികൃതമായി പുലിപ്പല്ല് കൈവശം വച്ചു, മൃഗവേട്ട തുടങ്ങിയ ആരോപണങ്ങളില്‍ വേടനെതിരെ നേരത്തേ കേസെടുത്തിരുന്നു. കേസില്‍ ജാമ്യം ലഭിക്കാത്തതും ജാമ്യം ലഭിക്കുന്നതുമായ കുറ്റങ്ങള്‍ വനംവകുപ്പ് വേടനെതിരെ ചുമത്തിയിരുന്നു. എന്നാല്‍, പുലിപ്പല്ലുള്ള ലോക്കറ്റ് തമിഴ്‌നാട്ടിലുള്ള ആരാധകൻ നല്‍കിയതാണെന്നാണ് വേടൻ നല്‍കിയ മൊഴി. ആദ്യം തായ്‌ലന്‍ഡില്‍ നിന്നും വാങ്ങിയതെന്നായിരുന്നു വേടന്‍ പറഞ്ഞത്. പിന്നീട് മാറ്റിപ്പറയുകയായിരുന്നു.
കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലാണ് റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി ആദ്യം അറസ്റ്റിലാകുന്നത്. കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും അഞ്ച് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഹില്‍പാലസ് പൊലീസാണ് ഫ്ലാറ്റില്‍ പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റഡിയിലായ വേടൻ കഞ്ചാവ് ഉപയോഗിച്ചതായി പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതിനിടെയാണ് പുലിയുടെ പല്ല് പിടിപ്പിച്ച ലോക്കറ്റ് വേടനില്‍ നിന്ന് കണ്ടെത്തിയത്.



