തൃശ്ശൂർ: മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ്-ബിജെപി സഖ്യവിവാദത്തിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. ബിജെപി പിന്തുണയോടെയുള്ള ഭരണസമിതിയുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി രണ്ട് മുൻ കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തിയതോടെ യുഡിഎഫ് ക്യാമ്പ് കൂടുതൽ പ്രതിരോധത്തിലായി.
കോൺഗ്രസ് പ്രവർത്തകരുടെ വോട്ട് വാങ്ങി വിജയിച്ച തങ്ങൾക്ക് വർഗീയ ശക്തിയായ ബിജെപിയെ പിന്തുണയ്ക്കാനാകില്ലെന്നാണ് രാജിവെച്ച അംഗങ്ങളുടെ നിലപാട്. പ്രാദേശിക നേതൃത്വത്തിന്റെ താൽപ്പര്യങ്ങളാണ് പ്രശ്നങ്ങൾ വഷളാക്കിയതെന്നും, ബിജെപി ബന്ധം അംഗീകരിക്കാനാവില്ലെന്നും ഇവർ വ്യക്തമാക്കി. വോട്ട് ചെയ്ത് പുറത്തിറങ്ങിയപ്പോഴാണ് ഈ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് അറിഞ്ഞതെന്ന് പഞ്ചായത്തംഗം അക്ഷയ് വെളിപ്പെടുത്തി.
Also Read: ഓഫീസ് ജനങ്ങൾക്കുള്ളതാണ്, ശബരിനാഥനുള്ളതല്ല! ബിജെപി അജണ്ടയ്ക്ക് കൂട്ടുനിൽക്കരുത്; ആഞ്ഞടിച്ച് വി.കെ. പ്രശാന്ത്
അതേസമയം, കോൺഗ്രസ് നേതൃത്വത്തിൽ ഇപ്പോഴും ഭിന്നത പുകയുകയാണ്. അംഗങ്ങൾ രാജിവയ്ക്കില്ലെന്നും ബിജെപിയുമായി സഹകരിക്കുമെന്നുമാണ് ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞത്. സിപിഐഎമ്മിനോടുള്ള വൈരാഗ്യം മൂലമാണ് ബിജെപി കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണച്ചതെന്നും, ഡിസിസി അധ്യക്ഷൻ വിപ്പ് നൽകിയെന്ന കാര്യത്തിൽ കള്ളം പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഈ സാഹചര്യം മുതലെടുത്ത് എൽഡിഎഫ് പ്രതിഷേധം കടുപ്പിക്കുകയാണ്. ‘അനായാസേന ലയനം’ എന്ന പേരിൽ കോൺഗ്രസ്-ബിജെപി അവിശുദ്ധ ബന്ധത്തിനെതിരെ ഇന്ന് മറ്റത്തൂരിൽ എൽഡിഎഫ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.
The post മറ്റത്തൂരിൽ വീണ്ടും ട്വിസ്റ്റ്! ‘ബിജെപിക്കൊപ്പം പോകില്ല’; നിലപാട് കടുപ്പിച്ച് കോൺഗ്രസ് അംഗങ്ങൾ appeared first on Express Kerala.



