10 പവൻ സ്വർണം മോഷ്ടിച്ച് പിന്നീട് 8 പവൻ സ്വർണവും മാപ്പപേക്ഷിക്കുന്ന കത്തും വീടിനു മുന്നില്‍ വെച്ച കള്ളൻ പിടിയില്‍.ഗുരുവായൂർ അരിയന്നൂർ മൈത്രി ഓഡിറ്റോറിയത്തിനു സമീപം പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍നിന്നാണ് കഴിഞ്ഞ 8ന് പ്രതി സ്വർണം മോഷ്ടിച്ചത്. കുന്നംകുളം കല്ലഴിക്കുന്ന് പുത്തൻപുരക്കല്‍ 36 കാരനായ ഉണ്ണിക്കൃഷ്ണനെയാണ് ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടാവിന്റെ മുഖം വ്യക്തമായി കാണുന്ന സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് 11ന് രാവിലെ 8 പവൻ സ്വർണവും മാപ്പപേക്ഷിക്കുന്ന കത്തും വീടിന്റെ മുന്നില്‍ നിന്ന് കിട്ടിയത്.
മുൻപും മോഷണം അടക്കമുള്ള കേസുകളില്‍ ഉള്‍പ്പെട്ട പ്രതി ജയില്‍വാസം അനുഭവിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഇയാള്‍ 4 വർഷത്തോളം ഗുരുവായൂർ ദേവസ്വത്തില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്നു.
കുഞ്ഞുമുഹമ്മദിന്റെ മകള്‍ ഡോ. ബുഷറയും ഭർത്താവ് ഡോ. അബൂബക്കർ മുഹമ്മദ് റാഫിയും കിടന്നുറങ്ങിയ മുറിയോടു ചേർന്നുള്ള ഹാളിലെ പൂട്ടാത്ത അലമാരയില്‍ നിന്നാണ് സ്വർണം മോഷ്ടിച്ചത്. ഒരു ദിവസം കഴിഞ്ഞാണ് മോഷണ വിവരം വീട്ടുകാർ അറിഞ്ഞത്. ബാല്‍ക്കണി വാതില്‍ തള്ളിത്തുറന്നാണ് അകത്തു കടന്നതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.




