ഇരിങ്ങാലക്കുട : സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇരകൾക്ക് നഷ്ടപ്പെട്ട പണം അതിവേഗം തിരിച്ചുപിടിച്ചു നൽകുന്നതിൽ തൃശൂർ റൂറൽ പൊലീസ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി.
2025ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനായി സംസ്ഥാനതലത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിലും 2024ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നഷ്ടപ്പെട്ട പണം തിരികെ പിടിക്കുന്നതിനായി സംസ്ഥാന തലത്തിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിലുമാണ് തൃശൂർ റൂറൽ പൊലീസ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നത്.
2023ൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നഷ്ടപ്പെട്ട പണം തിരികെ പിടിക്കുന്നതിനായി സംസ്ഥാനതലത്തിൽ നടത്തുന്ന സ്പെഷ്യൽ ഡ്രൈവിൽ തൃശൂർ റൂറൽ പൊലീസ് രണ്ടാം സ്ഥാനത്തുണ്ട്.
പൊതുജനങ്ങൾക്ക് വേഗത്തിലും സുതാര്യമായും സേവനം ലഭ്യമാക്കുന്നതിനായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ നടപ്പിലാക്കിയ നടപടികളാണ് ഈ നേട്ടത്തിന് പിന്നിൽ.
സൈബർ ക്രൈം പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഉദ്യോഗസ്ഥരെ ഇവിടെ നിയമിച്ചിരുന്നു. കൃത്യമായ ഇടവേളകളിലുള്ള നിരീക്ഷണവും അന്വേഷണ മികവും തുക വേഗത്തിൽ മരവിപ്പിക്കാനും തിരിച്ചുപിടിക്കാനും സഹായിച്ചു.
ജില്ലയിൽ രജിസ്റ്റർ ചെയ്ത വിവിധ കേസുകളിലായി ഇതുവരെ 3,34,16,377 രൂപയാണ് പരാതിക്കാർക്ക് തിരികെ നൽകിയത്.
തട്ടിപ്പിനിരയാകുന്നവർ എത്രയും പെട്ടന്ന് തന്നെ വിവരം സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഹെൽപ് ലൈൻ നമ്പറായ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചറിയിക്കുന്നതും, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലായ https://cybercrime.gov.in എന്ന സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുന്നതും തൃശൂർ റൂറൽ സൈബർ പൊലീസിന് ദ്രുതഗതിയിലുള്ള ഇടപെടലുകൾ നടത്താൻ സഹായിക്കുന്നുണ്ട്.



