ആലപ്പുഴ: എ.ടി.എം. കാർഡ് എടുത്തത് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കത്തിൽ അപ്പൂപ്പനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ചെറുമകനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം തടയാൻ ശ്രമിച്ച പ്രതിയുടെ പിതാവിനും പരിക്കേറ്റു. കളർകോട് വാർഡ് താന്നിപ്പള്ളിവേലി വീട്ടിൽ സൂര്യദാസ് (അച്ചു 24) എന്നയാളെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അപ്പൂപ്പനായ ഉണ്ണിക്കൃഷ്ണൻ (71), അച്ഛൻ വിമൽരാജ് (51) എന്നിവർക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി 7.45ന് കളർകോട് വീട്ടിലായിരുന്നു സംഭവം. ഉണ്ണിക്കൃഷ്ണന്റെ എ.ടി.എം. കാർഡ് എടുത്തത് ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നീണ്ടതെന്ന് പോലീസ് പറഞ്ഞു. തർക്കത്തിനിടെ പ്രതി വെട്ടുകത്തി ഉപയോഗിച്ച് ഉണ്ണിക്കൃഷ്ണന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പിതാവ് വിമൽരാജിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലക്കടിച്ചെന്നും, രണ്ടാമത്തെ അടി തടയാൻ ശ്രമിക്കുമ്പോൾ അദ്ദേഹത്തിന്റെ ഇടത് കൈത്തണ്ടയിലെ അസ്ഥി ഒടിഞ്ഞതായും പോലീസ് വ്യക്തമാക്കി. പരിക്കേറ്റ ഇരുവരും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
The post എ.ടി.എം. കാർഡ് എടുത്തത് ചോദ്യംചെയ്തു; അപ്പൂപ്പനെ വെട്ടി ചെറുമകൻ appeared first on Express Kerala.



