ഡൽഹി: പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വർദ്ധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 111 രൂപയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഈ വില വർദ്ധനവ് പ്രകടമാണ്. തലസ്ഥാനമായ ദില്ലിയിൽ 1580.50 രൂപയായിരുന്ന സിലിണ്ടർ വില 1691.50 രൂപയായി ഉയർന്നു. മുംബൈയിൽ 1642.50 രൂപയും കൊൽക്കത്തയിൽ 1795 രൂപയുമാണ് പുതിയ നിരക്ക്. ദക്ഷിണേന്ത്യൻ നഗരങ്ങളിൽ ചെന്നൈയിലാണ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. 1849.50 രൂപയാണ് അവിടെ ഒരു സിലിണ്ടറിന്റെ പുതിയ വില. കേരളത്തിൽ, തിരുവനന്തപുരത്ത് ഇന്ന് 1719 രൂപയ്ക്കാണ് വാണിജ്യ സിലിണ്ടറുകൾ ലഭ്യമാകുന്നത്.
Also Read: വെറുതെ ഇരുന്ന് ഉണ്ടായതല്ല, ഉണ്ടാക്കിയതാ! ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 7 വനിതാ സംരംഭകർ
കഴിഞ്ഞ ഡിസംബർ ഒന്നിന് വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 10 മുതൽ 11 രൂപ വരെ നേരിയ കുറവ് വരുത്തിയിരുന്നു. എന്നാൽ ഇതിനെ മറികടക്കുന്ന വലിയ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകൾക്ക് വില കൂടുന്നത് ഭക്ഷണപദാർത്ഥങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമോ എന്ന ആശങ്ക പൊതുജനങ്ങൾക്കിടയിലുണ്ട്. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 2025 ഏപ്രിൽ മുതൽ മാറ്റമില്ലാതെ തുടരുകയാണ്.
The post പുതുവർഷത്തിൽ ‘എട്ടിന്റെ പണി’; വാണിജ്യ ഗ്യാസ് സിലിണ്ടർ വില കുത്തനെ കൂട്ടി! appeared first on Express Kerala.



