തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തന്നെ ചോദ്യം ചെയ്യാനുളള നീക്കത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. തനിക്ക് ഈ വിഷയത്തിൽ ഒന്നും മറച്ചുവെക്കാനില്ലെന്നും ഏത് സമയത്തും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും ഇതുവരെ ഔദ്യോഗികമായി നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ പുതിയ ‘പണിയാണ്’ ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി തന്റെ പാർലമെന്റ് നിയോജക മണ്ഡലത്തിലുള്ള ആളാണെന്നും, അദ്ദേഹം കള്ളനാണെന്ന് അറിഞ്ഞുകൊണ്ടല്ല താൻ കണ്ടതെന്നും അടൂർ പ്രകാശ് വിശദീകരിച്ചു. ശബരിമലയിലെ അന്നദാന ചടങ്ങിലേക്ക് ക്ഷണിച്ചപ്പോൾ താൻ അവിടെ പോവുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സോണിയാ ഗാന്ധിയെ കാണാൻ താൻ അപ്പോയിന്റ്‌മെന്റ് എടുത്തു നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read: കേരളത്തിന്റെ വികസനത്തിന് ജനകീയ അഭിപ്രായം തേടി നവകേരള സർവേ; ഇന്ന് തുടക്കമാകും
അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നതിന് മുൻപ് മാധ്യമങ്ങളെ വിവരമറിയിക്കുമെന്നും തനിക്കറിയാവുന്ന കാര്യങ്ങൾ തുറന്നു പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഒളിച്ചോടില്ലെന്നും സ്വന്തം മണ്ഡലത്തിൽ തന്നെയുണ്ടാകുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അടൂർ പ്രകാശിനെ ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
The post ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഒന്നും മറച്ചുവെക്കാനില്ലെന്ന് അടൂർ പ്രകാശ് appeared first on Express Kerala.



