സംസ്ഥാനത്തെ പ്ലാസ്റ്റിക് മാലിന്യപ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ബവ്കോയും കൺസ്യൂമർഫെഡും സംയുക്തമായി നടപ്പിലാക്കുന്ന പ്ലാസ്റ്റിക് കുപ്പി ഡെപ്പോസിറ്റ് സ്കീം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നു. പ്ലാസ്റ്റിക് കുപ്പിയിൽ മദ്യം വാങ്ങുമ്പോൾ 20 രൂപ അധികം നൽകുകയും, കുപ്പി തിരികെ നൽകുമ്പോൾ ആ തുക ഉപഭോക്താവിന് തിരികെ ലഭിക്കുകയും ചെയ്യുന്നതാണ് പദ്ധതി.
എന്താണ് ഈ പദ്ധതി?
ഡെപ്പോസിറ്റ് തുക: പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം വാങ്ങുമ്പോൾ ഉപഭോക്താക്കൾ 20 രൂപ ഡെപ്പോസിറ്റായി അധികം നൽകണം.
പണം തിരികെ ലഭിക്കാൻ: ഉപയോഗത്തിന് ശേഷം ഒഴിഞ്ഞ കുപ്പികൾ ഏതൊരു ബവ്കോ/കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റിലും തിരികെ നൽകാവുന്നതാണ്. ഇതോടെ മുൻകൂറായി നൽകിയ 20 രൂപ ഉടൻ തിരികെ ലഭിക്കും.
ലക്ഷ്യം: പൊതുയിടങ്ങളിലും ജലാശയങ്ങളിലും മദ്യക്കുപ്പികൾ വലിച്ചെറിയുന്ന ശീലം അവസാനിപ്പിക്കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
പരീക്ഷണ ഘട്ടം വൻ വിജയം
തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ പത്ത് വീതം ഔട്ട്‌ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തെ (സെപ്റ്റംബർ 15 – ഡിസംബർ 10) കണക്കുകൾ താഴെ നൽകുന്നു.
Also Read: പുതുവർഷത്തിൽ ‘എട്ടിന്റെ പണി’; വാണിജ്യ ഗ്യാസ് സിലിണ്ടർ വില കുത്തനെ കൂട്ടി!
തിരിച്ചെത്തിയ കുപ്പികൾ: 33,17,228 എണ്ണം.
ആകെ ഭാരം: ഏകദേശം 80 ടണ്ണിലധികം പ്ലാസ്റ്റിക് പുനർസംസ്കരണത്തിനായി ശേഖരിച്ചു.
മുന്നിൽ നിൽക്കുന്ന ഔട്ട്‌ലെറ്റുകൾ: തിരുവനന്തപുരത്തെ മുക്കോല (6101.14 കിലോ), കണ്ണൂരിലെ പയ്യന്നൂർ (5585.8 കിലോ) എന്നീ ഔട്ട്‌ലെറ്റുകളിലാണ് ഏറ്റവും കൂടുതൽ കുപ്പികൾ തിരിച്ചെത്തിയത്.
ശേഖരിക്കുന്ന കുപ്പികൾ ‘ക്ലീൻ കേരള കമ്പനി’ വഴി പുനർസംസ്കരിക്കും. തുടക്കത്തിൽ പ്ലാസ്റ്റിക് കുപ്പികളിൽ ആരംഭിച്ച ഈ പദ്ധതി ഘട്ടംഘട്ടമായി ചില്ലുകുപ്പികൾക്കും ബാധകമാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
The post ഒഴിഞ്ഞ മദ്യക്കുപ്പി ഇനി പണമാക്കാം! പ്ലാസ്റ്റിക് കുപ്പി നൽകിയാൽ 20 രൂപ കൈയ്യിൽ; പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നു appeared first on Express Kerala.



