തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉന്നതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ സ്വർണം അതീവ ആസൂത്രിതമായി വിദേശത്തേക്ക് കടത്തിയെന്നും ഈ വലിയ കൊള്ളയെക്കുറിച്ച് തങ്ങൾ നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോൾ സത്യമാണെന്ന് തെളിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്വർണം അന്താരാഷ്ട്ര വിപണിയിൽ പുരാവസ്തുവായി വിറ്റഴിച്ച് കോടികൾ ലാഭമുണ്ടാക്കാനാണ് പ്രതികൾ ലക്ഷ്യമിട്ടതെന്ന് ചെന്നിത്തല ആരോപിച്ചു. കേസിൽ ഏതാനും പേരെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രമായില്ലെന്നും മോഷ്ടിക്കപ്പെട്ട തൊണ്ടിമുതൽ എവിടെയാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. എങ്കിൽ മാത്രമേ സ്വർണക്കടത്തിന് പിന്നിലെ യഥാർത്ഥ വമ്പന്മാർ പുറത്തുവരൂ എന്നും ചെന്നിത്തല കൂട്ടിചേർത്തു.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ് വാദപ്രതിവാദങ്ങൾ കഴിഞ്ഞു; മുഖ്യമന്ത്രി
“അയ്യപ്പന്റെ മുതൽ കട്ടവരാരും രക്ഷപ്പെടില്ല” എന്ന് പറഞ്ഞ അദ്ദേഹം, ജയിലിൽ കിടക്കുന്ന പാർട്ടി നേതാക്കളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ഈ കൊള്ളയ്ക്ക് പിന്നിൽ ഇനിയും വലിയ ഉന്നതന്മാരുണ്ടെന്നും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഒരു വിദേശ മലയാളി നൽകിയ വിവരങ്ങൾ എസ്ഐടിയോട് പറയാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
The post അയ്യപ്പന്റെ മുതൽ കട്ടവർ രക്ഷപ്പെടില്ല! ശബരിമല സ്വർണം വിദേശത്തേക്ക് കടത്തിയെന്ന് ചെന്നിത്തല appeared first on Express Kerala.



