ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ആസ്പദമാക്കി നടത്തിയ സർവേയിലാണ് വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമാണെന്ന് കണ്ടെത്തിയത്. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ നിരന്തരം ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഈ ഫലം തിരിച്ചടിയാണെന്ന് ബിജെപി പ്രതികരിച്ചു.
സർവേയിൽ പങ്കെടുത്ത 83.61% പേരും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ പൂർണ്ണമായും വിശ്വാസയോഗ്യമാണെന്ന് അഭിപ്രായപ്പെട്ടു. വോട്ടിങ് യന്ത്രങ്ങൾ കൃത്യമായ ഫലമാണ് നൽകുന്നതെന്ന് 69.39% പേർ സാക്ഷ്യപ്പെടുത്തി. ഇതിൽ തന്നെ 14.22% പേർ ഫലങ്ങൾ നൂറു ശതമാനം വിശ്വസനീയമാണെന്ന നിലപാടുകാരാണ്. ബെംഗളൂരു, ബെലഗാവി, കലബുറഗി, മൈസൂരു എന്നീ നാല് ഡിവിഷനുകളിലായി 102 നിയമസഭാ മണ്ഡലങ്ങളിലാണ് പഠനം നടന്നത്. ആകെ 5,100 പേരിൽ നിന്നാണ് ഈ സർവേയ്ക്കായി വിവരങ്ങൾ ശേഖരിച്ചത്.
Also Read: മന്നത്ത് പത്മനാഭന് പ്രധാനമന്ത്രിയുടെ ആദരം; ‘ആത്മാഭിമാനത്തിലും സമത്വത്തിലും വിശ്വസിച്ച ക്രാന്തദർശി’
തിരഞ്ഞെടുപ്പ് അട്ടിമറിയും വോട്ട് ചോർച്ചയും ആരോപിച്ച് രാഹുൽ ഗാന്ധി ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പടയൊരുക്കം നടത്തുന്നതിനിടെയാണ് ഇവിഎമ്മുകളെ അനുകൂലിച്ചുള്ള കർണാടക സർക്കാരിന്റെ സർവേ ഫലം പുറത്തുവന്നത്. വോട്ടിങ് യന്ത്രങ്ങളെയും ജനാധിപത്യ പ്രക്രിയയെയും ജനങ്ങൾ വിശ്വസിക്കുന്നു എന്നതിന് തെളിവാണ് ഈ ഫലമെന്ന് ബിജെപി അവകാശപ്പെട്ടു. വർഷങ്ങളായി രാഹുൽ ഗാന്ധി നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കുള്ള മറുപടിയാണ് കർണാടക നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക് പരിഹസിച്ചു.
The post രാഹുൽ ഗാന്ധിക്ക് തിരിച്ചടിയായി കർണാടക സർക്കാരിന്റെ സർവേ; വോട്ടിങ് യന്ത്രങ്ങളിൽ വിശ്വാസമർപ്പിച്ച് 83% പേർ appeared first on Express Kerala.



