
എൻ. ചന്ദ്രശേഖരന്റെ രാജി പ്രഖ്യാപനത്തോടെ ടാറ്റാ സൺസിന്റെ പുതിയ ചെയർമാൻ ആരാകുമെന്ന ആകാംക്ഷയിലാണ് കോർപ്പറേറ്റ് ലോകം. 2027 ഫെബ്രുവരി വരെ കാലാവധിയുണ്ടെങ്കിലും ബോർഡ് രാജി അംഗീകരിച്ചാൽ പുതിയ നേതാവിനായുള്ള അന്വേഷണത്തിലേക്ക് ഗ്രൂപ്പിന് കടക്കേണ്ടി വരും. ടാറ്റാ സൺസിന്റെ 66 ശതമാനത്തോളം ഓഹരികളും കൈയ്യാളുന്ന ടാറ്റാ ട്രസ്റ്റുകൾക്കായിരിക്കും പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നതിൽ നിർണായക പങ്കുള്ളത്. കമ്പനിയുടെ ആർട്ടിക്കിൾ 118 പ്രകാരം ഇതിനായി ഒരു പ്രത്യേക സെലക്ഷൻ കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്.
പൂർണ്ണമായും ട്രസ്റ്റുകളുടെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഈ നിയമന പ്രക്രിയ മുന്നോട്ട് പോവുക. എന്നാൽ ട്രസ്റ്റുകൾക്കുള്ളിലെ ചില അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഈ തിരഞ്ഞെടുപ്പിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. അതിനാൽ അനുയോജ്യനായ ഒരു വ്യക്തിയെ കണ്ടെത്തുന്നതിനേക്കാൾ ഉപരിയായി ട്രസ്റ്റുകൾക്കിടയിൽ സമവായം ഉണ്ടാക്കുകയെന്നതായിരിക്കും ടാറ്റാ ഗ്രൂപ്പിന് മുന്നിലുള്ള ആദ്യ കടമ്പ. മുൻകാലങ്ങളിൽ സൈറസ് മിസ്ത്രിയെ പെട്ടെന്ന് മാറ്റിയപ്പോൾ ഇടക്കാല ചെയർമാൻ വേണ്ടി വന്നിരുന്നെങ്കിൽ, ഇത്തവണ കാലാവധി ബാക്കിയുള്ളതിനാൽ സുഗമമായ ഒരു അധികാര കൈമാറ്റത്തിന് ഗ്രൂപ്പിന് സാവകാശം ലഭിക്കും.
Also Read:ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് ലക്ഷം കോടിയോളം രൂപ! ആ പണത്തിന് എന്ത് സംഭവിക്കും?
ടിസിഎസിൽ ദീർഘകാലം പ്രവർത്തിച്ച പരിചയസമ്പത്തുമായാണ് ചന്ദ്രശേഖരൻ ടാറ്റാ സൺസിന്റെ തലപ്പത്തെത്തിയത്. എന്നാൽ പുതിയ ചെയർമാന് വെറുമൊരു കമ്പനി നടത്തിയുള്ള പരിചയം മാത്രം പോരാ, സാങ്കേതികവിദ്യ, വാഹന നിർമാണം, ഉരുക്ക്, ഊർജം, വ്യോമയാനം, സെമികണ്ടക്ടർ തുടങ്ങി അതിവിശാലമായ ടാറ്റാ സാമ്രാജ്യത്തെ ഒറ്റക്കെട്ടായി നയിക്കാൻ പാകത്തിലുള്ള വലിയൊരു വ്യക്തിത്വം തന്നെ ആവശ്യമാണ്. എയർ ഇന്ത്യയുടെ നവീകരണം, ടാറ്റാ ഡിജിറ്റൽ, സെമികണ്ടക്ടർ നിക്ഷേപങ്ങൾ തുടങ്ങിയ വമ്പൻ പ്രോജക്റ്റുകളും പുതിയ ചെയർമാന്റെ ചുമതലകളിലുണ്ട്.
ഷപൂർജി പല്ലോൻജി ഗ്രൂപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ട്രസ്റ്റുകളുടെയും ബോർഡിന്റെയും വിശ്വാസ്യതയും ഒരുപോലെ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം പുതിയ നേതാവിനുണ്ടാകും. രാജി ഔദ്യോഗികമായി അംഗീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കമാകും. ലഭിച്ച സമയം ഉപയോഗിച്ച് ട്രസ്റ്റുകളിലെ ഭിന്നതകൾ പരിഹരിച്ച് ഒരു സമവായത്തിലെത്താൻ ടാറ്റയ്ക്ക് സാധിക്കുമോയെന്നതിനെ ആശ്രയിച്ചായിരിക്കും പുതിയ ചെയർമാന്റെ നിയമനം.
The post ടാറ്റാ സൺസിന്റെ പുതിയ സാരഥി ആര്? കോർപ്പറേറ്റ് ലോകത്തിന്റെ കണ്ണുകൾ ഇനി ഈ നിർണ്ണായക നീക്കത്തിലേക്ക്! appeared first on Express Kerala.




