
ന്യൂഡൽഹി: ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. മലയാളിയായ മേജർ തരുൺ വാസുദേവിന് ശൗര്യചക്ര ലഭിക്കും (Major Tarun Vasudev Shaurya Chakra). ആകെ 19 സൈനികർക്കാണ് ശൗര്യചക്ര പ്രഖ്യാപിച്ചിരിക്കുന്നത്.
ഒൻപത് പേർക്ക് കീർത്തി ചക്രയും ലഭിക്കും. ഇതിൽ ഏഴ് പേർക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നൽകുന്നത്. കിഷ്ത്വാറിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച പാരാ സ്പെഷൽ ഫോഴ്സിലെ ഹവീൽദാർ ഗജേന്ദ്ര സിങ്ങിന് മരണാനന്തര ബഹുമതിയായി കീർത്തി ചക്ര സമ്മാനിക്കും.
ജമ്മു കശ്മീർ പൊലീസിലെ ആറ് ഉദ്യോഗസ്ഥർക്കും കീർത്തി ചക്ര ലഭിക്കും.
ഇതിന് പുറമെ ഇന്ത്യൻ ആർമിയിലെ 75 പേർ, നാവികസേനയിലെ നാല് പേർ, വ്യോമസേനയിലെ 10 പേർ എന്നിങ്ങനെ ആകെ 89 പേർക്ക് ‘മെൻഷൻ-ഇൻ-ഡെസ്പാച്ചസ്’ അംഗീകാരവും പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ സായുധ സേനകളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് മാത്രമാണ് ഇതുവരെ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരങ്ങൾ ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ കേന്ദ്ര സായുധ പൊലീസ് സേന (CAPF), വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരെയും പുരസ്കാര പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യസേവനത്തിനിടെ പ്രകടിപ്പിച്ച അസാധാരണ ധീരതയും അർപ്പണബോധവും പരിഗണിച്ചാണ് വിവിധ വിഭാഗങ്ങളിലുള്ള സൈനികർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇത്തവണ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
Story Summary:
President’s military gallantry awards have been announced, with Malayali Major Tarun Vasudev receiving the Shaurya Chakra. Nine personnel will receive the Kirti Chakra, including seven posthumous awards, while 89 personnel have been recognised with Mentions-in-Despatches.




