
കെ. ജയന്ത് എം.എൽ.എയ്ക്ക് മറുപടിയുമായി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. താൻ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നില്ല ഫണ്ട് നൽകാൻ എന്നും, മെഡിക്കൽ കോളേജിന് ഫണ്ട് നൽകേണ്ടത് എം.എൽ.എമാരല്ല ആരോഗ്യ വകുപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഇത്രയധികം പ്രതിസന്ധികൾ ഉണ്ടായിരുന്നില്ല. എന്നാൽ, യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്നും ഇത് സാധാരണക്കാരെയാണ് ഏറ്റവുമധികം ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തെ എൽ.ഡി.എഫ്. ഭരണകാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് നടന്നത്, എന്നാൽ ഇപ്പോൾ ആ നേട്ടങ്ങളെല്ലാം തകർക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഗൗരവകരമായ രോഗങ്ങൾക്ക് പോലും ചികിത്സാ പ്രതിസന്ധി നേരിടുകയാണ്. മുമ്പ് സൗജന്യമായി ലഭിച്ചിരുന്ന മരുന്നുകൾ ഇപ്പോൾ ലഭ്യമല്ലാത്ത സാഹചര്യം നിലനിൽക്കുന്നു. പാവപ്പെട്ട രോഗികൾ പലിശയ്ക്ക് പണമെടുത്ത് മരുന്ന് വാങ്ങേണ്ട അവസ്ഥയാണുള്ളതെന്നും, നേരത്തെ സൗജന്യമായി നൽകിയിരുന്ന പരിശോധനകൾക്ക് ഇപ്പോൾ പണം ഏർപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Also Read:വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധം മാത്രം! ഇന്ത്യയുടെ മണ്ണ് ചൈനയ്ക്ക് തീറെഴുതിക്കൊടുക്കുകയാണ്; കെ.സി. വേണുഗോപാൽ
ജില്ലയിലെ ഒരു എം.എൽ.എ. എന്ന നിലയിൽ ഇത്തരം നിർണായകമായ കാര്യങ്ങളിൽ തന്നോട് യാതൊരുവിധ ചർച്ചയും നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആശുപത്രി കുത്തകകളെ സഹായിക്കാനാണ് സർക്കാർ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. മെഡിക്കൽ കോളേജിനെ തകർക്കാനുള്ള യു.ഡി.എഫ്. ശ്രമത്തിന്റെ ഭാഗമാണിത്. പ്രധാന തസ്തികകൾ നീക്കം ചെയ്യുന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും, ഇതിനു പിന്നിൽ വർഗീയ ശക്തികളുടെ അജണ്ടയുണ്ടെന്നും പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. ആഞ്ഞടിച്ചു.
The post എൽ.ഡി.എഫ്. കാലത്ത് ഇത്ര പ്രതിസന്ധി ഉണ്ടായിരുന്നില്ല! യു.ഡി.എഫ്. ഭരണത്തിൽ സർക്കാർ ആശുപത്രികൾ ദുരിതത്തിൽ; പി.എ. മുഹമ്മദ് റിയാസ് appeared first on Express Kerala.




