
കറാച്ചി: നിർമ്മിതബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങൾ കാണിച്ച് കബളിപ്പിച്ച് വിവാഹം കഴിച്ച ഭാര്യയ്‌ക്കെതിരെ നിയമനടപടിയുമായി പാകിസ്താൻ മുൻ മന്ത്രി (Former Pakistan minister AI marriage fraud). സിന്ധ് പ്രവിശ്യാ മുൻമന്ത്രിയായ ഗുലാം റസൂൽ ഉന്നാറാണ് ഭാര്യ റസിയ അർബാബിനെതിരെ കറാച്ചി സെഷൻസ് കോടതിയെ സമീപിച്ചത്. പാകിസ്താനിലെ ഇലക്ട്രോണിക് ക്രൈംസ് പ്രിവൻഷൻ ആക്ട് (PECA) പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
സമൂഹമാധ്യമം വഴിയുള്ള പരിചയത്തിന് പിന്നാലെയാണ് റസിയ മുൻ മന്ത്രിക്ക് എ.ഐ നിർമ്മിത വ്യാജ ചിത്രം നൽകി വിവാഹാഭ്യർത്ഥന നടത്തിയത്. ചിത്രങ്ങൾ കണ്ട് വിശ്വസിച്ച റസൂൽ വിവാഹത്തിന് സമ്മതിക്കുകയും സാക്ഷികളുടെ സാന്നിധ്യത്തിൽ വീഡിയോ കോൾ വഴി നിക്കാഹ് നടത്തുകയുമായിരുന്നു. എന്നാൽ ചടങ്ങുകൾക്ക് ശേഷം നേരിൽ കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തനിക്ക് അയച്ചുതന്ന ഫോട്ടോയും നേരിൽ കണ്ട യുവതിയും തമ്മിൽ യാതൊരു സാമ്യവും ഇല്ലായിരുന്നുവെന്ന് അദ്ദേഹം ആരോപിക്കുന്നു.
തുടർന്ന് റസൂൽ യുവതിക്ക് ഉടൻ തന്നെ വിവാഹമോചനം നൽകി. എന്നാൽ ഇതിനുശേഷവും യുവതി തന്നെ നിരന്തരം ശല്യം ചെയ്യുകയാണെന്ന് അദ്ദേഹം പരാതിപ്പെട്ടു. തന്റെ മരണം സംബന്ധിച്ച് വ്യാജ വാർത്തകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും മുൻ മന്ത്രി നൽകിയ ഹർജിയിൽ പറയുന്നു.
Story Summary: Former Sindh provincial minister Ghulam Rasool Unnar approached a Karachi court against his ex-wife, alleging she tricked him into a video-call marriage using AI-generated fake photos.




